Sorry, you need to enable JavaScript to visit this website.

ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പണം നഷ്ടപ്പെട്ടു,  കോയമ്പത്തൂരില്‍ എഞ്ചിനീയര്‍ ജീവനൊടുക്കി 

കോയമ്പത്തൂര്‍- കോയമ്പത്തൂരില്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തിലൂടെ പണം നഷ്ട്ടപ്പെട്ട യുവ എഞ്ചിനീയര്‍ ആത്മഹത്യ ചെയ്തു. ശങ്കര്‍(29) എന്ന യുവാവാണ് ജീവനൊടുക്കിയത്. മൃതദേഹത്തിന് സമീപത്തുനിന്നും ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെത്തി. തന്റെ സമ്പാദ്യവും സുഹൃത്തുക്കളില്‍ നിന്ന് കടം വാങ്ങിയ തുകയും നഷ്ടപ്പെട്ടതോടെയാണ് ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് കുറിപ്പില്‍ പറയുന്നു.
കോയമ്പത്തൂരിലെ ഹോട്ടല്‍ മുറിയില്‍ തൂങ്ങിയ നിലയിലായിരുന്നു ശങ്കറിന്റെ മൃതദേഹം. 29 കാരനായ ഇയാള്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തിന് അടിമയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തുടക്കത്തില്‍ ചൂതാട്ടത്തിലൂടെ പണം സമ്പാദിച്ചിരുന്നെങ്കിലും പിന്നീട് മുഴുവന്‍ സമ്പാദ്യവും നഷ്ടപ്പെട്ടു. സുഹൃത്തുക്കളില്‍ നിന്ന് പണം കടം വാങ്ങിവരെ കളിച്ചിരുന്നതായി പോലീസ് കൂട്ടിച്ചേര്‍ത്തു.
ഡിസംബര്‍ 12 ന് ജോലിക്കായി ടൗണില്‍ പോകുകയാണെന്ന് വീട്ടുകാരോട് പറഞ്ഞ ശേഷം ശങ്കര്‍ കോയമ്പത്തൂരിലെ ഒരു ഹോട്ടലില്‍ മുറിയെടുത്തു. പിറ്റേന്ന് വൈകിട്ട് വരെ ശങ്കര്‍ മുറിയില്‍ നിന്ന് പുറത്തിറങ്ങാതായതോടെ സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാര്‍ ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് മുറി തുറക്കുകയായിരുന്നു. മുറിയിലെ ഫാനിന്റെ കൊളുത്തില്‍ തൂങ്ങി നില്‍ക്കുന്ന ശങ്കറെ കണ്ട് അവര്‍ ഞെട്ടി. ഉടന്‍ തന്നെ  പോലീസില്‍ വിവരമറിയിച്ചു.

Latest News