ഗാസിയാബാദ്- കടം വാങ്ങിയ പണം തിരികെ നല്കാതിരിക്കാന് വാടകക്ക് താമസിക്കുന്ന പിഎച്ച്.ഡി ഗവേഷകനെ കൊലപ്പെടുത്തിയ വീട്ടുടമ മൃതദേഹം നാല് കഷ്ണങ്ങളാക്കി.സംഭവത്തില്‍ മോഡിനഗര്‍ സ്വദേശിയായ വീട്ടുടമയക്കം രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
അങ്കിത് എന്നയാളാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ അക്കൗണ്ടില്‍ ഒന്നരക്കോടി രൂപയുണ്ടായിരുന്നുവെന്നും ഇതില്‍ 60 ലക്ഷം രൂപ വീട്ടുടമസ്ഥന് ബിസിനസ്സ് നടത്താനായി കൈപ്പറ്റിയെന്നും പറയുന്നു. ഈ പണം തിരികെ നല്കാതിരിക്കാനാണ് അങ്കിതിനെ കൊലപ്പെടുത്തി മൃതദേഹം നാല് കഷണങ്ങളാക്കി വിവിധ സ്ഥലങ്ങളില്‍ എറിഞ്ഞത്.
കൊലപാതകത്തിനുശേഷം പ്രതിയായ വീട്ടുടമസ്ഥന് രണ്ട് മാസത്തോളം അങ്കിതിന്റെ ഫോണ്‍ ഉപയോഗിക്കുന്നത് തുടര്‍ന്നു. ഇതിനാല്‍ അങ്കിതിനെ കാണാതായതായി ആര്‍ക്കും സംശയമുണ്ടായില്ല. പിന്നീട് നെറ്റ് ബാങ്കിംഗ് വഴി 40 ലക്ഷം രൂപ പ്രതിയുടെ അക്കൗണ്ടിലേക്ക് മാറ്റി.
മൃതദേഹം കണ്ടെത്തിയില്ലെങ്കില്‍ കൊലപാതകം സ്ഥിരീകരിക്കില്ലെന്ന് ഹിന്ദി സിനിമയില്‍ കണ്ടതിനെ തുടര്‍ന്നാണ് മൃതദേഹം കഷണങ്ങളാക്കി ഉപേക്ഷിച്ചതെന്ന് പ്രതി ഉമേഷ് പോലീസിനോട് പറഞ്ഞു.
ഒക്ടോബര്‍ ആറിന് പ്രതികള്‍ അങ്കിതിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം നാല് കഷണങ്ങളാക്കി.
അതേ ദിവസം തന്നെ പ്രതി ഉമേഷ് സുഹൃത്തിന്റെ കാറില്‍ മൃതദേഹം കൊണ്ടുപോയി ഖത്തൗലിയിലെത്തി ഗംഗാ കനാലില്‍ ഒരു കഷണം എറിഞ്ഞു. തുടര്‍ന്ന്, മുസ്സൂറിയിലെത്തി, ഗംഗാ കനാലില്‍ രണ്ട് കഷണങ്ങള്‍ എറിഞ്ഞു, നാലാമത്തെ കഷണം ഈസ്റ്റേണ്‍ പെരിഫറല്‍ എക്സ്പ്രസ് വേയില്‍ എറിഞ്ഞു. ഇതിനുശേഷം മോഡിനഗറിലെ വീട്ടിലേക്ക് മടങ്ങി.
അങ്കിതിന്റെ അക്കൗണ്ടില്‍ ഒരു കോടി രൂപയുണ്ടെന്ന വിവരം പോലീസിനു ലഭിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
പോലീസിന് വിവരം ലഭിച്ചപ്പോള്‍, ഒരു കോടിയില്‍ 60 ലക്ഷത്തിലധികം രൂപ പിന്‍വലിച്ചതായി മനസ്സിലായി ഒക്ടോബര്‍ ആറിന് മുമ്പ് 40 ലക്ഷം രൂപയും അതിനുശേഷം 21 ലക്ഷം രൂപയും പിന്‍വലിച്ചു. ഇതില്‍ 60 ലക്ഷം രൂപ ഉമേഷിന്റെ അക്കൗണ്ടിലെത്തി. ഇതോടെ കൊലപാതകം നടത്തിയത് ഇയാളാണെന്ന് പോലീസിനെ ബോധ്യപ്പെട്ടു.






