Sorry, you need to enable JavaScript to visit this website.

സൗദിയില്‍ തൊഴില്‍ അഭിമുഖങ്ങളില്‍ മാറ്റം വരുത്തുന്നു

റിയാദ് - സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴില്‍ അഭിമുഖങ്ങളില്‍ ചില ചോദ്യങ്ങള്‍ വിലക്കാന്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന് നീക്കം. തൊഴിലവസരങ്ങളെ കുറിച്ച പരസ്യങ്ങള്‍ക്കും അഭിമുഖങ്ങള്‍ക്കും വ്യവസ്ഥകള്‍ ബാധകമാക്കാനാണ് മന്ത്രാലയം ആലോചിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട കരടു വ്യവസ്ഥകള്‍ പൊതുസമൂഹത്തിന്റെയും വിദഗ്ധരുടെയും അഭിപ്രായ, നിര്‍ദേശങ്ങള്‍ക്കു വേണ്ടി പബ്ലിക് കണ്‍സള്‍ട്ടേഷന്‍ പ്ലാറ്റ്‌ഫോമില്‍ മന്ത്രാലയം പരസ്യപ്പെടുത്തി.
തൊഴില്‍ നാമം, തൊഴില്‍ ദൗത്യങ്ങള്‍, മിനിമം വിദ്യാഭ്യാസ യോഗ്യത, ആവശ്യമായ പരിചയസമ്പത്ത്, നൈപുണ്യങ്ങള്‍ എന്നിവ തൊഴില്‍ പരസ്യങ്ങളില്‍ വ്യക്തമായി ഉള്‍പ്പെടുത്തണമെന്ന് വ്യവസ്ഥയുണ്ട്. സ്ഥാപനത്തിന്റെ പേര്, പ്രവര്‍ത്തന മേഖല, ആസ്ഥാനം, തൊഴില്‍ സ്ഥലം എന്നിവയും പരസ്യത്തില്‍ വെളിപ്പെടുത്തണം. പാര്‍ട്ട്‌ടൈം ജോലി, താല്‍ക്കാലിക ജോലി, ഡിസ്റ്റന്‍സ് രീതിയിലുള്ള തൊഴില്‍, ജോലി സ്ഥലത്ത് നേരിട്ട് ഹാജരാകല്‍ എന്നിവ അടക്കം തൊഴില്‍ രീതിയും അപേക്ഷ സ്വീകരിച്ചു തുടങ്ങുന്ന തീയതിയും അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതിയും വ്യക്തമായി പരസ്യത്തില്‍ വെളിപ്പെടുത്തണമെന്ന് വ്യവസ്ഥയുണ്ട്. ലിംഗം, വൈകല്യം, പ്രായം, സാമൂഹികാവസ്ഥ എന്നിവയുടെ അടിസ്ഥാനത്തിലുള്ളത് അടക്കം ഒരുവിധ വിവേചനങ്ങളും തൊഴില്‍ പരസ്യങ്ങളില്‍ ഉണ്ടാകാന്‍ പാടില്ല.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


തൊഴില്‍ അഭിമുഖങ്ങളുമായി ബന്ധപ്പെട്ട് പാലിക്കേണ്ട പത്തു വ്യവസ്ഥകള്‍ മന്ത്രാലയം നിര്‍ണയിച്ചു. വ്യവസ്ഥകള്‍ക്ക് നിരക്കുന്ന നിലക്ക് അനുയോജ്യമായ സ്ഥലത്തായിരിക്കണം അഭിമുഖം നടത്തേണ്ടത് എന്നതാണ് ഇതില്‍ ഒന്ന്. അഭിമുഖം നടത്താന്‍ പ്രത്യേക കമ്മിറ്റി രൂപീകരിക്കണം. തൊഴില്‍ അപേക്ഷകന്‍ ബധിരനോ മൂകനോ ആണെങ്കില്‍ ആംഗ്യഭാഷാ വിവര്‍ത്തകനെ ഏര്‍പ്പെടുത്തല്‍ പോലെ അനുയോജ്യമായ രീതിയില്‍ ആശയവിനിമയം നടത്താന്‍ സംവിധാനം ഒരുക്കണം. കൂടാതെ ഇന്റര്‍വ്യൂ ഭാഷയെയും അഭിമുഖം നടത്തുന്ന ദിവസത്തെയും സമയത്തെയും കുറിച്ച് മൂന്നു ദിവസത്തില്‍ കുറയാത്ത കാലം മുമ്പ് അറിയിക്കണമെന്നും വ്യവസ്ഥയുണ്ട്.
വിശ്വാസധാര, രാഷ്ട്രീയം, വംശം പോലെ വ്യക്തിപരമായ കാര്യങ്ങളെ കുറിച്ച ചോദ്യങ്ങള്‍ അഭിമുഖങ്ങളില്‍ ഉന്നയിക്കാന്‍ പാടില്ല. നേരത്തെ ജോലി ചെയ്ത സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങളും ചോദിക്കുന്നതിന് വിലക്കുണ്ട്. നേരത്തെ ഏര്‍പ്പെട്ടിരുന്ന ജോലിയില്‍ നിന്ന് ലഭിച്ചിരുന്ന വേതനം വെളിപ്പെടുത്താനും അപേക്ഷകനെ നിര്‍ബന്ധിക്കാന്‍ പാടില്ല.
നല്‍കുന്ന വേതനം, മിനിമം വേതനം, തൊഴില്‍ സ്വഭാവം, തൊഴില്‍ സമയം, മറ്റു ആനുകൂല്യങ്ങള്‍ എന്നിവ സ്ഥാപനങ്ങള്‍ വ്യക്തമാക്കല്‍ നിര്‍ബന്ധമാണ്. പിന്നീട് പരിശോധിക്കാന്‍ സാധിക്കും വിധം തൊഴില്‍ അഭിമുഖങ്ങള്‍ വ്യക്തമായി രേഖപ്പെടുത്തി വെക്കണമെന്നും വ്യവസ്ഥയുണ്ട്. ഇന്റര്‍വ്യൂ നടത്തി പതിനാലു ദിവസത്തിനകം അഭിമുഖത്തിന്റെ ഫലങ്ങള്‍ അപേക്ഷകരെ സ്ഥാപനങ്ങള്‍ അറിയിക്കലും നിര്‍ബന്ധമാണ്.
തൊഴില്‍ നിയമത്തിന്റെ പരിധിയില്‍ വരുന്ന മുഴുവന്‍ സ്ഥാപനങ്ങള്‍ക്കും പുതിയ വ്യവസ്ഥകള്‍ ബാധകമായിരിക്കും. സ്ഥാപനങ്ങള്‍ ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ആവശ്യമായ മുഴുവന്‍ നടപടികളും സ്വീകരിക്കും. തൊഴില്‍ അഭിമുഖങ്ങളുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.

 

Latest News