ഇന്ന് അന്താരാഷ്ട്ര കുടുംബ ദിനം
കുടുംബവും സമൂഹവുമെന്ന വിശാലമായ പ്രമേയം ചർച്ചക്ക് വെച്ചുകൊണ്ടാണ് ഈ വർഷം ലോക കുടുംബ ദിനം ആചരിക്കുന്നത്. സുസ്ഥിരമായ വികസനവും പുരോഗതിയും കൈവരിക്കുന്നതിൽ കുടുംബത്തിന്റെ പ്രാധാന്യം അടയാളപ്പെടുത്തുന്നതാണ് ഈ പ്രമേയം. യൂറോപ്യൻ യൂണിയന്റെ സുവർണ ജൂബിലി വേളയിൽ യൂറോപ്യൻ പാർലമെന്റിനെ അഭിമുഖീകരിച്ച് ഇന്ത്യൻ പ്രസിഡണ്ടായിരുന്ന ഡോ. എ.പി.ജെ. അബ്ദുൽ കലാം നടത്തിയ ചരിത്ര പസിദ്ധമായ പ്രസംഗത്തിലെ ഏതാനും വരികൾ ഇവിടെ ഏറെ പ്രസക്തമാകുമെന്നു കരുതുന്നു.
ഹൃദയത്തിൽ നന്മയുണ്ടാകുമ്പോൾ സ്വഭാവം സുന്ദരമാകുന്നു. സ്വഭാവം സുന്ദരമാകുമ്പോൾ വീട്ടിൽ സ്വരച്ചേർച്ചയുണ്ടാകുന്നു. വീട്ടിൽ സ്വരച്ചേർച്ചയുണ്ടാകുമ്പോൾ രാജ്യത്ത് ക്രമസമാധാനമുണ്ടാകുന്നു. രാജ്യത്ത് ക്രമ സമാധാനമുണ്ടാകുമ്പോൾ ലോകത്ത് തന്നെ സമാധാനമുണ്ടാകുന്നു. ഏറെ മാനങ്ങളുള്ള ഈ പ്രസംഗത്തിന്റെ സന്ദേശവും ഈ വർഷത്തെ ലോക കുടുംബ ദിന പ്രമേയവും വളരെ ചേർന്നുനിൽക്കുന്നവയാണ്. നന്മ, മനോഹരമായ സ്വഭാവം, സ്വരച്ചേർച്ച, ക്രമസമാധാനം, ലോക സമാധാനം എന്നിവയൊക്കെ കാലിക പ്രസക്തവും സന്ദർഭോചിതവുമാണ്.
ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥാപനമാണ് കുടുംബം. പകരമില്ലാത്ത ചിരപുരാതന സംവിധാനം. സംസ്‌കാരത്തിന്റെയും നാഗരികതയുടെയും പ്രതീകം. സ്‌നേഹവും സാഹോദര്യവും കരുണയും നിറഞ്ഞൊഴുകുന്ന കേന്ദ്രം. മനുഷ്യന് ശാന്തിയും സമാധാനവും നൽകുന്ന പരിച. ഓരോ മനുഷ്യന്റെയും ഭൂമിയിലെ വിലാസം. അല്ല മനുഷ്യ നാഗരികതയുടെ തന്നെ മൂലശില. ഈ ശിലയ്ക്ക് സംഭവിക്കുന്ന ഏത് മാറ്റവും സമൂഹത്തിന്റെ മൊത്തം സാമൂഹിക സാംസ്‌കാരിക മേഖലകളെ ബാധിക്കുന്നവയാണ്. അതുകൊണ്ട് തന്നെ ചിന്തിക്കുന്നവരുടെയൊക്കെ സ്വാസ്ഥ്യം കെടുത്തുമാറ് കുടുംബാന്തരീക്ഷം കലുഷമാവുമ്പോൾ കൈയും കെട്ടി നോക്കിനിൽക്കാൻ ആർക്കാണ് സാധിക്കുക?
കുടുംബ രംഗത്തുണ്ടായ അപചയങ്ങളും താളപ്പിഴകളും മാനവ രാശിയുടെ സ്വസ്ഥതയും നിലനിൽപും അപകടപ്പെടുത്തുമാറ് ഗുരുതരമായ സംഭവ വികാസങ്ങളിലേക്കെത്തിക്കുമെന്ന സന്ദർഭത്തിലാണ് 1994 അന്താരാഷ്ട്ര കുടുംബ വർഷമായി പ്രഖ്യാപിക്കാൻ ഐക്യരാഷ്ട്ര സംഘടന മുന്നോട്ടു വന്നത്. സമൂഹത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ ഘടനാമാറ്റം സാംസ്‌കാരിക ധാർമിക രംഗങ്ങളിലുണ്ടാക്കുന്ന വെല്ലുവിളികൾ കുടുംബാന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും കുടുംബ രംഗത്തെ ശക്തിപ്പെടുത്തിക്കൊണ്ട് മാത്രമേ സമൂഹത്തിന് പുരോഗതിയിലേക്ക് കുതിക്കാനാവുകയുള്ളൂവെന്നുമാണ് ഐക്യരാഷ്ട്ര സംഘടന കരുതുന്നത്.
ലോകത്തെമ്പാടുമുള്ള സന്നദ്ധ സംഘങ്ങളും കൂട്ടായ്മകളും കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഈ രംഗത്ത് നേടിയ നേട്ടങ്ങൾ അംഗീകരിക്കുകയും കുടുംബമെന്ന ഏകകത്തെ കൂടുതൽ സജീവമാക്കുകയും ചെയ്യുന്നതിന് വേണ്ടിയാണ് ഓരോ വർഷവും മെയ് 15 അന്താരാഷ്ട്ര കുടുംബ ദിനമായി കൊണ്ടാടുന്നത്.
ഭൗതികതയും ആഗോളവൽക്കരണവും ഉദാരവൽക്കരണവുമൊക്കെ കൂടുംബമെന്ന ഏകകത്തെയും നശിപ്പിക്കുകയോ ദുർബലമാക്കുകയോ ചെയ്യുന്നുവെന്നാണ് സമകാലിക വൃത്താന്തങ്ങൾ നൽകുന്ന സൂചന. കുടുംബത്തിലെ സ്‌നേഹവും ആർദ്രതയും ദുർബലമാവുകയും പലപ്പോഴും അനാശാസ്യ പ്രവണതകൾ തല പൊക്കുകയും ചെയ്യുന്നുവെന്നത് അത്യന്തം വേദനാജനകമാണ്. നമുക്ക് എവിടെയാണ് പിഴച്ചത്. എന്താണ് ഈ പ്രതിസന്ധിയുടെ പ്രതിവിധി തുടങ്ങിയ ആലോചനകൾ ഏറെ പ്രസക്തം.
മനുഷ്യനെ കുടുംബവുമായി ബന്ധിപ്പിച്ച് പരിചയപ്പെടുത്തിയതും കുടുംബ ബന്ധങ്ങളെ അങ്ങേയറ്റം ആദരിക്കണമെന്ന് നിർദേശിച്ചതും പരമകാരുണികനായ സ്രഷ്ടാവ് തന്നെയാണ്. വ്യക്തിയുടെയും സമൂഹത്തിന്റെയും സംരക്ഷണവും പുരോഗതിയും ഉദ്ദേശിച്ചാണ് ഇത്തരമൊരു സംവിധാനം സൃഷ്ടാവ് ഏർപ്പെടുത്തിയത്. അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതായാണ് ഇണകളെ സൃഷ്ടിച്ചതും സ്‌നേഹവും കരുണയും ആവോളം നൽകി ഒന്നിപ്പിച്ചതുമൊക്കെ വേദഗ്രന്ഥം പരിചയപ്പെടുത്തുന്നത്. മാനവ സംസ്‌കാരത്തിന്റെ അടിസ്ഥാന ശിലയായ കുടുംബം കൂടുതൽ ഭദ്രവും ശക്തവുമാക്കണമെന്നാണ് ലോകത്ത് വന്ന എല്ലാ പ്രവാചകരും ഉദ്‌ബോധിപ്പിച്ചത് എന്നതും പ്രത്യേകം ശ്രദ്ധേയമാണ്.
മതപരവും സാംസ്‌കാരികവുമായ പാരമ്പര്യങ്ങളുടെ പിൻബലത്തിൽ കേരളീയ കുടുംബ സംവിധാനം താരതമ്യേന ശക്തമായിരുന്നു. പട്ടിണിയും പരിവട്ടവുമുണ്ടായിരുന്നപ്പോഴും സ്‌നേഹ ബഹുമാനങ്ങളാൽ ഭദ്രമായ കുടുംബ സംവിധാനങ്ങൾ എല്ലാ പരിമിതികളെയും മറികടക്കുമായിരുന്നു. എന്നാൽ ഇന്ന് സാമ്പത്തികമായി നാം ഏറെ മുന്നിലാണ്. പട്ടിണിയോ പ്രാരാബ്ധങ്ങളോ മിക്ക കുടുംബങ്ങളിലുമില്ല. പക്ഷേ മുമ്പുണ്ടായിരുന്ന ആർദ്രതയും സ്‌നേഹത്തിന്റെ അന്തരീക്ഷവും ക്രമേണ നഷ്ടപ്പെടുന്നതായി തോന്നുന്നു. വീടുകളിൽ പഴയ പാട്ടും കഥകളും സ്‌നേഹത്തിന്റെ ആർപ്പുവിളികളുമില്ല. പകരം മൂകതയാണ്. വന്യമായ ഏകാന്തതയാണ്.
ദൃശ്യ ശ്രാവ്യ മാധ്യമങ്ങളും നൂതന സാങ്കേതിക വിദ്യയുടെ ആശയ വിനിമയ സംവിധാനങ്ങളുമൊക്കെ വ്യക്തികളെ സ്വന്തത്തിലേക്ക് ചുരുക്കിയിരിക്കുന്നു. ഫേസ് ബുക്കും വാട്‌സ് ആപ്പും മൊബൈൽ ഇന്റർനെറ്റ് സംവിധാനങ്ങളുമൊക്കെ കുടുംബ ബന്ധത്തിന്റെ തെളിമയാർന്ന അന്തരീക്ഷത്തെ മലീമസമാക്കുകയോ നിർജീവമാക്കുകയോ ചെയ്തുവെന്നു വേണം കരുതാൻ. ഫലമോ, മാതാപിതാക്കളും മക്കളും തമ്മിലുള്ള ബന്ധം മാത്രമല്ല, ഭാര്യാ ഭർത്താക്കന്മാരും സഹോദരീ സഹോദരന്മാരും മക്കൾ തമ്മിൽ പോലുമുള്ള ബന്ധം ദുർബലമാവുകയും കുടുംബാന്തരീക്ഷത്തിന്റെ സൗന്ദര്യം നഷ്ടപ്പെടുകയും ചെയ്യുന്നു. നാം എന്തൊക്കെ പറഞ്ഞാലും ആർക്കും നിഷേധിക്കാനാവാത്ത യാഥാർഥ്യങ്ങളാണ് ഇതൊക്കെ. ഉണ്ട്, നമ്മുടെ വീടുകൾ നിശ്ശബ്ദമായിട്ടുണ്ട്. അവിടെ ഇപ്പോൾ കഥ പറയുന്ന മുത്തശ്ശിമാരില്ല; പാട്ടുപാടുന്ന കുഞ്ഞുങ്ങളില്ല; സ്‌നേഹിക്കുന്ന സഹോദരങ്ങളില്ല; പ്രണയിക്കുന്ന ദമ്പതിമാരില്ല; കലഹിക്കുന്ന ശരീരങ്ങൾ മാത്രം. ഇലക്ട്രോണിക് യന്ത്രങ്ങളുടെ മാസ്മരികതക്ക് മറ്റെന്തിനേക്കാളും പ്രാധാന്യവും പ്രാമുഖ്യവും നൽകുമ്പോൾേ വ്യക്തികൾ തമ്മിലുള്ള അടുപ്പം കുറയുകയും സ്വന്തത്തിലേക്ക് ഒതുങ്ങിക്കൂടുന്നവരുടെ എണ്ണം കൂടുകയും ചെയ്യുമെന്ന് പറയേണ്ടതില്ലല്ലോ.
കുടുംബത്തിന്റെ അടിസ്ഥാനം മാതാവും പിതാവും മക്കളുമെല്ലാം പരസ്പരം സ്‌നേഹ ബഹുമാനത്തോടും സഹകരണത്തോടും വർത്തിക്കുകയെന്നതാണ്. സ്വാർഥതക്കും അത്യാർത്തിക്കുമൊന്നും അവിടെ യാതൊരു സ്ഥാനവുമില്ല. പങ്കുവെക്കലിന്റെയും കൊള്ളക്കൊടുക്കകളുടെയും സുന്ദരമായ മാതൃകകളും പാഠങ്ങളുമാണ് കുടുംബാന്തരീക്ഷം സമ്മാനിക്കേണ്ടത്. ജോലി ചെയ്ത് വീട്ടിലേക്ക് കടന്നുവരുമ്പോൾ ആശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും പരിലാളനകൾ കുടുംബ നാഥനെ ധന്യനാക്കുമ്പോൾ ജീവിതത്തിന്റെ ഓരോ ഘട്ടങ്ങളിലും താങ്ങും തണലുമായി മാറുന്ന ഓരോ അംഗങ്ങളും കുടുംബമെന്ന സ്ഥാപനത്തിന്റെ ശക്തികേന്ദ്രങ്ങളായി മാറും.
മാതാവിനെയും പിതാവിനെയും സഹോദരീ സഹോദരന്മാരെയും സ്‌നേഹം കൊണ്ട് പൊതിയുകയും ശാന്തിയും സമാധാനവും കുടുംബാന്തരീക്ഷത്തിൽ മുഴങ്ങി നിൽക്കുകയും ചെയ്യുമ്പോൾ ഒരു തരത്തിലുള്ള പൈശാചിക വൃത്തികൾക്കും അവിടെ സ്ഥാനം ലഭിക്കുകയില്ല.
കുടുംബ ജീവിതത്തിന്റെ വീണ്ടെടുപ്പ് സാംസ്‌കാരികവും ധാർമികവും സർവോപരി ആത്മീയവുായ ഒരാവശ്യമാണ്. എല്ലാ ഭാഗത്തു നിന്നും അതിന് പ്രേരകങ്ങളായ സാഹചര്യങ്ങളുണ്ട്. ഇണകളും തുണകളും മനസ്സ് വെച്ചാൽ മാറ്റം തീർച്ചയാണ്. കാരണം മനുഷ്യൻ പൊതുവെ നല്ലവനാണ്. ഉപദേശിച്ചാൽ ഫലം ചെയ്യും.
പക്ഷേ ഉപദേശം ഗുണകാംക്ഷയോടെയും തുറന്ന മനസ്സോടെയുമായിരിക്കണം. ആദ്യമായി തന്നോടും പിന്നീട് മറ്റുള്ളവരോടുമെന്നതാവണം ഇതിന്റെ രീതി. ജീവിതത്തിന്റെ ഭൗതികവും ആത്മീയവുമായ വിജയ വീഥിയിലേക്ക് കൂട്ടായ ശ്രമങ്ങളിലൂടെ മടങ്ങുവാൻ നാമോരോരുത്തരും സന്നദ്ധമാണോ എന്നതാണ് ഏറ്റവും പ്രസക്തമായ ചോദ്യം.
ഐക്യരാഷ്ട്ര സംഘടനയുടെ കുടുംബ ദിനമാഘോഷിക്കുമ്പോൾ കേവലം ദിനാചരണമെന്നതിനപ്പുറം സമകാലിക കുടുംബ രംഗത്ത് ആവശ്യമായ മാറ്റങ്ങൾക്കുളള ശ്രമങ്ങളും ചിന്തകളും സജീവമായാൽ വലിയ മാറ്റമാണ് സമൂഹത്തിലുണ്ടാവുക. അതിനുള്ള കൂട്ടായ പരിശ്രമങ്ങളുടെ തുടക്കമാവട്ടെ ഈ ദിനം.