എ.സി സ്ലീപ്പറോ തന്നില്ല, പണം റീഫണ്ട്  ചെയ്തതുമില്ല-പരാതിയുമായി എം.എല്‍.എ 

തിരുവനന്തപുരം- ട്രെയിനില്‍ യാത്ര ചെയ്യുന്ന മലബാര്‍ എം.എല്‍.എമാര്‍ക്ക് സംരക്ഷണം വേണമെന്ന് നിയമസഭയില്‍ കാസര്‍കോട് എം.എല്‍.എ എന്‍.എ.നെല്ലിക്കുന്ന് ആവശ്യപ്പെട്ടു. വിഷയം ഗൗരവമായി കൈകാര്യം ചെയ്യുമെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍ അറിയിച്ചു. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മാവേലി എക്‌സ്പ്രസില്‍ ത്രീ ടയര്‍ എ.സി ടിക്കറ്റ് റിസര്‍വ്വ് ചെയ്ത എം.എല്‍.എമാര്‍ അവസാനനിമിഷം സ്ലീപ്പര്‍ ക്ലാസ്സിലേക്ക് എടുത്തെറിയപ്പെട്ടുവെന്ന് നെല്ലിക്കുന്ന് പറഞ്ഞു. അതില്‍ വിഷമമില്ല. സാധാരണക്കാരായ ആളുകളാണ് തങ്ങളെല്ലാം. എന്നാല്‍ എ.സി ക്ലാസ്സില്‍ നിന്ന് സ്ലീപ്പര്‍ ക്ലാസ്സിലേക്ക് മാറുമ്പോള്‍ ടിക്കറ്റ് നിരക്കിലുണ്ടായ കുറവ് റെയില്‍വേ മടക്കിത്തരേണ്ടതായിരുന്നു. അതുണ്ടായില്ല. എം.എല്‍.എമാര്‍ കൂപ്പണ്‍ ഉപയോഗിച്ചാണ് ടിക്കറ്റെടുക്കുന്നത്. അതും റീഫണ്ട് ചെയ്തു തരുന്നില്ല. മലബാറില്‍ നിന്നുള്ള പതിനഞ്ച് എം.എല്‍.എമാര്‍ക്കാണ് ഇന്നലെ തിരുവനന്തപുരത്തെത്താനുള്ള യാത്രയില്‍ ദുരിതാനുഭവമുണ്ടായതെന്നും സംരക്ഷിക്കാന്‍ ഇടപെടണമെന്നും നെല്ലിക്കുന്ന് പറഞ്ഞു. എം.എല്‍.എമാര്‍ക്ക് അധിക ക്വോട്ട അനുവദിക്കുന്നതില്‍ വിവേചനമില്ലെന്നും നിയമസഭാ സമ്മേളനം നടക്കുന്ന സമയത്ത് അധിക കോച്ച് വരെ അനുവദിക്കാറുണ്ടെന്നുമാണ് റെയില്‍വേയുടെ വിശദീകരണം.
 

Latest News