പേന്‍ കടിച്ചു; ഇടുക്കിയില്‍ 30 പേര്‍ ചികിത്സയില്‍

തൊടുപുഴ-ഇടുക്കിയില്‍ കുരങ്ങുകളിലും കാട്ടുപന്നികളിലും കാണപ്പെടുന്ന പേന്‍ വര്‍ധിച്ചു. നെടുങ്കണ്ടത്ത് പേനിന്റെ കടിയേറ്റ 30 പേര്‍ ചികിത്സ തേടി. വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കാണ് പേനിന്റെ കടിയേറ്റത്. നെടുങ്കണ്ടം പഞ്ചായത്തിലെ പൊന്നാമല മേഖലയിലാണ് പേനിന്റെ ആക്രമണം രൂക്ഷമെന്നു പറയുന്നു. വന പ്രദേശത്തോട് ചേര്‍ന്ന കുരുമുളക് തോട്ടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും കുട്ടികള്‍ക്കുമാണ് കടിയേറ്റത്. പലര്‍ക്കും ശരീരമാസകലം മുറിവുകളുണ്ട്.
പേനിന്റെ കടിയേറ്റ ഭാഗം ചുവന്ന് തടിയ്ക്കുകയും ഒരാഴ്ചയോളം അസഹ്യമായ ചൊറിച്ചില്‍ അനുഭവപ്പെടുകയും ചെയ്യുന്നു. ആക്രമണം രൂക്ഷമായ മേഖലയില്‍ പട്ടം കോളനി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി. പേന്‍ കടിയേറ്റവരുടെ വിവരങ്ങളും ആരോഗ്യ സ്ഥിതിയും ശേഖരിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കുരങ്ങുകളിലും കാട്ടുപന്നികളിലും കാണപ്പെടുന്ന ഹാര്‍ഡ് ടിക് ഇനത്തില്‍ പെട്ട പേനുകളാണ് വര്‍ധിച്ചത്. പേനുകളെ ശേഖരിച്ച് പാമ്പാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തില്‍ പരിശോധന നടത്തി.

 

Tags

Latest News