സില്‍വര്‍ ലൈന്‍ സമരക്കാര്‍ക്കെതിരായ  കേസുകള്‍ പിന്‍വലിക്കില്ല-മുഖ്യമന്ത്രി 

തിരുവനന്തപുരം- സില്‍വര്‍ലൈന്‍ പദ്ധതിയില്‍ സഭയില്‍ സര്‍ക്കാര്‍ നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭൂമി സംബന്ധമായ നടപടികളൊന്നും പിന്‍വലിക്കില്ലെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. സമരക്കാര്‍ക്കെതിരായ കേസ് പിന്‍വലിക്കില്ല. തുടര്‍ നടപടികള്‍ക്ക് കേന്ദ്രാനുമതി പ്രതീക്ഷിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.സില്‍വര്‍ ലൈന്‍ ഡിപിആര്‍ അപൂര്‍ണമെന്ന് കേന്ദ്രം അറിയിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. തുടര്‍ നടപടികള്‍ക്ക് കേന്ദ്രാനുമതി ലഭിക്കുമെന്ന് തന്നെയാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്. സില്‍വര്‍ ലൈന്‍ സമരവുമായി ബന്ധപ്പെട്ട കേസുകളൊന്നും പിന്‍വലിക്കേണ്ടതില്ലെന്നാണ് തീരുമാനമെന്നും അദ്ദേഹം വിശദീകരിച്ചു.'സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ രാഷ്ട്രീയമായ സമ്മര്‍ദ്ദങ്ങളുണ്ടായപ്പോള്‍, ആ നീക്കത്തില്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താവുന്ന കേന്ദ്ര ഭരണ കക്ഷി കൂടി ഉള്‍പ്പെട്ടപ്പോള്‍, കേന്ദ്ര സര്‍ക്കാര്‍ പിന്നോട്ട് പോയി. പദ്ധതിക്കെതിരെ കേന്ദ്രത്തില്‍ നിന്നുള്ള ചില ഉത്തരവാദിത്തപ്പെട്ടവര്‍ സംസാരിക്കുന്ന രീതിയുമുണ്ടായി. ആ സാഹചര്യത്തില്‍ കേന്ദ്രത്തിന്റെ അനുമതിക്ക് ശേഷമാകാം പദ്ധതിയുമായി ബന്ധപ്പെട്ട മറ്റ് പരിപാടികളെന്ന് സംസ്ഥാനം തീരുമാനിക്കുകയായിരുന്നു. കേന്ദ്രത്തിന് എന്നെങ്കിലും ഒരിക്കല്‍ പദ്ധതിക്കായി അനുമതി നല്‍കേണ്ടി വരും-മുഖ്യമന്ത്രി വിശദീകരിച്ചു.

Latest News