മുംബൈ- നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം 4343 കോടി രൂപ പരസ്യയിനത്തില്‍ ചെലവഴിച്ചതായി വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലെ ഏജന്‍സി അറിയിച്ചു. 2014 മേയില്‍ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍വന്ന ശേഷം പരസ്യത്തിനായി ചെലവഴിച്ച തുകയുടെ കണക്ക് വിവരാവകാശ നിയമപ്രകാരം ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായാണ് വെളിപ്പെടുത്തിയത്.
അച്ചടി, ഇലക്ട്രോണിക് മാധ്യമങ്ങളില്‍ നല്‍കിയ പരസ്യങ്ങള്‍ക്കും പുറംപരസ്യങ്ങള്‍ക്കുമാണ് ഇത്രയും തുക ചെലവഴിച്ചതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സി മുംബൈ ആസ്ഥാനമായ വിവരാവകാശ പ്രവര്‍ത്തകന്‍ അനില്‍ ഗാല്‍ഗാലിയുടെ ചോദ്യത്തിന് മറുപടിയായി അറിയിച്ചത്. വാര്‍ത്താവിതരണ മന്ത്രാലയത്തിനു കീഴിലുള്ള ബ്യൂറോ ഓഫ് ഔട്ട്‌റീച്ച് കമ്മ്യൂണിക്കേഷനാണ് ഇത്തരം പരസ്യങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. 2001 ജൂണ്‍ ഒന്നുമുതല്‍ 2017 ഡിസംബര്‍ ഏഴുവരെ 1732.15 കോടി രൂപയാണ് അച്ചടി മാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്ക് ചെലവഴിച്ചത്. 2014 ജൂണ്‍ ഒന്നു മുതല്‍ 2018 മാര്‍ച്ച് 31 വരെ 2079.87 കോടി രൂപ ഇലക്ട്രോണിക് മാധ്യമങ്ങള്‍ക്ക് നല്‍കി. 2014 ജൂണ്‍ മുതല്‍ 2018 ജനുവരി വരെ 531.24 കോടി രൂപ ബോര്‍ഡുകള്‍ക്കും മറ്റു പരസ്യങ്ങള്‍ക്കും ചെലവഴിച്ചു. ഔട്ട്‌റീച്ച് കമ്മ്യൂണിക്കേഷന്‍ ബ്യൂറോ ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ തപന്‍ സൂത്രധാറാണ് പ്രചാരണ കാമ്പയിനുകളുടെ ചെലവ് വെളിപ്പെടുത്തിയത്. ദിനപത്രങ്ങള്‍, മാസികകള്‍ എന്നിവ അച്ചടി മാധ്യമങ്ങളിലും ടി.വി, ഇന്റര്‍നെറ്റ്, റേഡിയോ, ഡിജിറ്റല്‍ സിനിമ, എസ്.എം.എസ് തുടങ്ങിയവ ഇലക്ട്രോണിക് മാധ്യമങ്ങളിലും ഉള്‍പ്പെടുന്നു. പോസ്റ്ററുകള്‍, ബാനറുകള്‍, ഡിജിറ്റല്‍ പാനലുകള്‍, റെയില്‍വേ ടിക്കറ്റുകള്‍ തുടങ്ങിയവ പുറംപരസ്യങ്ങളില്‍ ഉള്‍പ്പെടുന്നുവെന്നും മറുപടിയില്‍ വ്യക്തമാക്കി.
വാര്‍ത്താ വിതരണ മന്ത്രാലയത്തിനു കീഴിലുണ്ടായിരുന്ന മൂന്ന് മീഡിയ യൂനിറ്റുകള്‍ ലയിപ്പിച്ചാണ് ബ്യൂറോ രൂപീകരിച്ചത്.