Sorry, you need to enable JavaScript to visit this website.

അതിര്‍ത്തി വഴി സൗദി വിടാന്‍ ശ്രമിച്ച 117 പേര്‍ അറസ്റ്റില്‍

റിയാദ് - അതിര്‍ത്തികള്‍ വഴി അനധികൃത രീതിയില്‍ രാജ്യം വിടാന്‍ ശ്രമിച്ച 117 പേരെ ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഡിസംബര്‍ ഒന്നു മുതല്‍ ഏഴു വരെയുള്ള ദിവസങ്ങളിലാണ് ഇവര്‍ അറസ്റ്റിലായത്. ഇക്കാലയളവില്‍ അതിര്‍ത്തികള്‍ വഴി രാജ്യത്ത് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 438 പേരും അറസ്റ്റിലായി. ഇക്കൂട്ടത്തില്‍ 43 ശതമാനം പേര്‍ യെമനികളും 48 ശതമാനം പേര്‍ എത്യോപ്യക്കാരും ഒമ്പതു ശതമാനം പേര്‍ മറ്റു രാജ്യക്കാരുമാണ്.
ഒരാഴ്ചക്കിടെ വിവിധ പ്രവിശ്യകളില്‍ സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്ഡുകളില്‍ 8,610 ഇഖാമ നിയമ ലംഘകരും 3,451 നുഴഞ്ഞുകയറ്റക്കാരും 2,192 തൊഴില്‍ നിയമ ലംഘകരും അടക്കം 14,253 പേര്‍ അറസ്റ്റിലായി. ഇഖാമ, തൊഴില്‍ നിയമ ലംഘകര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും താമസ, യാത്രാ സൗകര്യങ്ങളും ജോലിയും നല്‍കിയ 21 പേരും സുരക്ഷാ വകുപ്പുകളുടെ പിടിയിലായി. നിലവില്‍ 47,522 നിയമ ലംഘകര്‍ നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കുന്നത് പ്രതീക്ഷിച്ച് വിവിധ പ്രവിശ്യകളിലെ ഡീപോര്‍ട്ടേഷന്‍ സെന്ററുകളില്‍ കഴിയുന്നു. ഇക്കൂട്ടത്തില്‍ 2,135 പേര്‍ വനിതകളും 47,522 പേര്‍ പുരുഷന്മാരുമാണ്.
സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിനു മുന്നോടിയായി 38,318 പേര്‍ക്ക് താല്‍ക്കാലിക യാത്രാ രേഖകള്‍ സംഘടിപ്പിക്കാന്‍ എംബസികളുമായും കോണ്‍സുലേറ്റുകളുമായും സഹകരിക്കുന്നു. 2,130 പേര്‍ക്ക് മടക്കയാത്രാ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ നടപടികള്‍ സ്വീകരിക്കുന്നു. 11,655 നിയമ ലംഘകരെ ഒരാഴ്ചക്കിടെ സൗദിയില്‍ നിന്ന് നാടുകടത്തി.
നുഴഞ്ഞുകയറ്റക്കാര്‍ക്ക് ജോലിയും താമസ, യാത്രാ സൗകര്യങ്ങളും നല്‍കുന്നവര്‍ക്ക് പതിനഞ്ചു വര്‍ഷം വരെ തടവും പത്തു ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. നിയമ ലംഘകര്‍ക്ക് യാത്രാ സൗകര്യം നല്‍കാന്‍ ഉപയോഗിക്കുന്ന വാഹനങ്ങളും താമസ സൗകര്യം നല്‍കാന്‍ ഉപയോഗിക്കുന്ന പാര്‍പ്പിടങ്ങളും കണ്ടുകെട്ടുകയും ചെയ്യും. ഇഖാമ, തൊഴില്‍ നിയമ ലംഘകരെയും നുഴഞ്ഞുകയറ്റക്കാരെയും ഇത്തരക്കാര്‍ക്ക് സഹായ സൗകര്യങ്ങള്‍ നല്‍കുന്നവരെയും കുറിച്ച് മക്ക, റിയാദ്, കിഴക്കന്‍ പ്രവിശ്യകളില്‍ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളില്‍ 999, 996 എന്നീ നമ്പറുകളിലും ബന്ധപ്പെട്ട് എല്ലാവരും അറയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.

 

Latest News