Sorry, you need to enable JavaScript to visit this website.

നാട്ടില്‍ ഹോട്ടല്‍ കം കള്ളുഷാപ്പ് തുടങ്ങിയ പ്രവാസിക്ക് മതിയായി

കോട്ടയം- ലഹരിമാഫിയുടെ വിളയാട്ടത്തിലും ഭീഷണിയിലും മടുത്ത് പ്രവാസി മലയാളി ബിസിനസ് വേണ്ടെന്നുവെച്ചു നാടുവിടാനൊരുങ്ങുന്നു. അയര്‍ലന്‍ഡില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് പഠിച്ച് നാട്ടില്‍ ഫാമിലി ഹോട്ടല്‍ കം കള്ളുഷാപ്പ് ആരംഭിച്ച ജോര്‍ജ് വര്‍ഗീസാണ് നട്ടംതിരിയുന്നത്. കോട്ടയം നഗരപരിധിയോട് ചേര്‍ന്നുളള അതിരമ്പുഴ പഞ്ചായത്തിലാണ് ജോര്‍ജിന്റെ സ്ഥാപനം.4 സ്റ്റാര്‍ ഹോട്ടല്‍ പരിചയമുളള ഉള്ള 3 ഷെഫുകള്‍ ഉള്‍പ്പെടെ 18 പേരാണ് ഇവിടെ ജോലി ചെയ്യുന്നത്.

ഏറ്റുമാനൂര്‍ നീണ്ടൂര്‍ റോഡില്‍ കിഴക്കേച്ചിറ  ''മൂക്കന്‍സ് മീന്‍ചട്ടി''എന്ന സ്ഥാപനം 35 ലക്ഷം രൂപമുടക്കിയാണ് തുടങ്ങിയത്.കേരളത്തിലെ ഏറ്റവും വലുതും, ഏറ്റവും വൃത്തിയും, ഭംഗിയുമുള്ള കള്ള് ഷാപ്പാണെന്ന് ജോര്‍ജ് അവകാശപ്പെട്ടു. സ്ഥാപനം  നല്ലരീതിയില്‍ നടക്കുന്നുമുണ്ട്. അതിരമ്പുഴയിലെ കോട്ടമുറികോളനിയിലെ കഞ്ചാവ് മാഫിയ നിരന്തരം വന്ന് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും സ്ഥാപനത്തിലെത്തുന്നവരെ മര്‍ദ്ദിക്കുകയും ചെയ്യുന്നു. സ്ഥാപനത്തിലെത്തുന്നവരുടെ വാഹനങ്ങള്‍ അക്രമിക്കുകയും, അവരെ മര്‍ദ്ദിക്കുകയും, ചീത്തവിളിക്കു കയും, ഭീഷണി മുഴക്കുകയും ചെയ്യുന്നതുമൂലം റെസ്റ്റോറന്റ് കച്ചവടം സുഗമമായി നടത്താന്‍ പറ്റാത്ത സ്ഥിതിയാണ്.

സംഘമായി വന്ന് കഞ്ചാവ് ബീഡി തെറുത്ത് വലിക്കും. പിച്ചാത്തി എടുത്ത് മേശപ്പുറത്ത് വയ്ക്കും. ആരെങ്കിലും അവരെ നോക്കിയാല്‍ അസഭ്യം വിളിക്കും.ഗുണ്ടാപിരിവെന്ന പോലെ കഴിക്കുന്ന ഭക്ഷണത്തിന് പണം നല്‍കുകയുമില്ല. മാഫിയ ആക്രമണത്തില്‍ അതിരമ്പുഴയിലെ മൂന്നു വാര്‍ഡുകളില്‍ വസ്തുവിലപോലും കുറഞ്ഞു. തെങ്ങിന്‍ തോപ്പുകളില്‍ വന്ന് സംഘമായി കരിക്കിടുന്നതും ചോദിക്കുന്നവരെ ആക്രമിക്കുന്നതും പതിവാണ്.മരങ്ങള്‍ കഞ്ചാവ് സൂക്ഷിക്കുന്നതിനും ഉപയോഗിക്കുന്നു. പോലീസിലും എക്‌സൈസിലും പരാതി നല്‍കിയിട്ടും ഫലമില്ല.എക്‌സൈസിനെ കഠാര വീശിയാണ് കഞ്ചാവ് മാഫിയ ഭീഷണിപ്പെടുത്തുന്നത്. ക്രിമിനലുകളില്‍ നിന്നും സംരക്ഷണം നല്‍കന്‍ അധികൃതര്‍ തയാറാകണം.  കഞ്ചാവ് മാഫിയയെ നേരിടാനുള്ള നിയമങ്ങള്‍ കര്‍ശനമാക്കണം.തന്റെ സ്ഥാപനം ഇനി ഇങ്ങനെ തുടരാന്‍ ആഗ്രഹിക്കുന്നില്ല. കടുത്ത നഷ്ടത്തിലൂടെയാണ് കടന്നുപോകുന്നത്. കൂടാതെ പുറത്തിറങ്ങാന്‍ വയ്യാത്ത ഭീഷണിയും. മാനസിക സമ്മര്‍ദം താങ്ങാനാവുന്നില്ല-അദ്ദേഹം പറഞ്ഞു.

 

Latest News