ഗവര്‍ണര്‍ വിഷയത്തില്‍ ലീഗ് ശരിയായ നിലപാടെടുത്തു, അവര്‍ വര്‍ഗീയ പാര്‍ട്ടിയല്ല-സി.പി.എം

തിരുവനന്തപുരം-ജനാധിപത്യരീതിയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് മുസ്‌ലിം ലീഗെന്നും അവര്‍ വര്‍ഗീയ പാര്‍ട്ടിയാണെന്നു സി.പി.എം പറഞ്ഞിട്ടില്ലെന്നും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍.
എസ്.ഡി.പി.ഐയാണ് വര്‍ഗീയ രീതിയില്‍ പ്രവര്‍ത്തിക്കുന്നത്. അവരോടു സഹകരിക്കുമ്പോള്‍ വിമര്‍ശിക്കേണ്ടിവരും. മുസ്‌ലിം ലീഗുമായി സി.പി.എം മുമ്പും സഹകരിച്ചിട്ടുണ്ട്. സി.പി.എം നേതൃത്വം നല്‍കുന്ന സര്‍ക്കാരില്‍ ലീഗ് ഭാഗമായിരുന്നു. മുസ്ലിം ലീഗ് എല്‍.ഡി.എഫിലേക്കു വരുമോയെന്ന ചോദ്യത്തിന് അതില്‍ മൂര്‍ത്തമായ സമയത്തുമാത്രമേ മറുപടി പറയാന്‍ കഴിയൂ എന്ന് വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം മറുപടി നല്‍കി.
വിജ്ഞാന സമൂഹത്തെ തകര്‍ത്ത് കാവിവല്‍ക്കരണത്തിലേക്കു നയിക്കാന്‍ ഗവര്‍ണറെ ഉപയോഗിക്കുന്നതായി എം.വി.ഗോവിന്ദന്‍ ആരോപിച്ചു. ഈ നീക്കം കേരള രാഷ്ട്രീയത്തില്‍ ചലനം സൃഷ്ടിച്ചു. ഗവര്‍ണര്‍ക്ക് അനുകൂലമായ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചിരുന്നത്. ഗവര്‍ണര്‍ വിഷയത്തില്‍ ലീഗാണ് ശരിയായ നിലപാടെടുത്തത്. ലീഗിന്റെ നിലപാടിലേക്കു കോണ്‍ഗ്രസിന് എത്തേണ്ടിവന്നു. സര്‍വകലാശാല ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു മാറ്റുന്നതിനെ എതിര്‍ക്കുന്നില്ല എന്നു പ്രതിപക്ഷം നിലപാടെടുത്തു. സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരെ എടുത്ത സമീപനത്തിനു പിന്തുണയുമായി കൂടുതല്‍പേര്‍ വരികയാണ്.
വര്‍ഗീയതക്കെതിരെ നിലകൊള്ളുന്ന ആരുമായും ദേശീയതലത്തില്‍ ബന്ധം സ്ഥാപിക്കാന്‍ തടസ്സമില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി നിലപാടെടുക്കുന്നതോടെ സജി ചെറിയാന്‍ മന്ത്രി സ്ഥാനത്തേക്കു തിരിച്ചു വരുന്നതു സംബന്ധിച്ചു തീരുമാനം ഉണ്ടാകുമെന്ന് എം.വി.ഗോവിന്ദന്‍ പറഞ്ഞു.

നിലവില്‍ സജി ചെറിയാനു കോടതിയില്‍ കേസില്ല. വിവാദമുണ്ടായപ്പോള്‍ പാര്‍ട്ടി നിലപാട് എടുത്തതു കൊണ്ടാണ് അദ്ദേഹം രാജിവച്ചത്. സജി ചെറിയാനെ മന്ത്രിസ്ഥാനത്തേക്കു തിരിച്ചു കൊണ്ടുവരുന്നതു സംബന്ധിച്ചു തീരുമാനമെടുത്തിട്ടില്ല. പാര്‍ട്ടി പുതിയ നിലപാട് എടുക്കുന്നതോടെ തീരുമാനം ഉണ്ടാകും. സജി ചെറിയാനെതിരെ കേസ് ഉള്ളതു കൊണ്ടുമാത്രമല്ല ധാര്‍മികതയും പരിഗണിച്ചാണ് പാര്‍ട്ടി നിലപാട് എടുത്തത്. കോടതി വിധി ഇല്ലായിരുന്നിട്ടും സജി ചെറിയാന്‍ മന്ത്രി സ്ഥാനത്തുനിന്ന് മാറി. അദ്ദേഹത്തിന്റെ കാര്യത്തില്‍ ആവശ്യമായ നിലപാട് പാര്‍ട്ടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ടയിലെ മല്ലപ്പള്ളിയില്‍ നടന്ന സിപിഎം പ്രാദേശിക സമ്മേളനത്തില്‍ ഭരണഘടനയെ അവഹേളിക്കുന്ന പ്രസംഗം സജി നടത്തിയെന്നു പാര്‍ട്ടി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ വര്‍ഷം ജൂലൈ ആറിന് അദ്ദേഹം മന്ത്രിസ്ഥാനം രാജിവച്ചത്. ഭരണഘടനയെ അവഹേളിച്ചില്ലെന്നും വിമര്‍ശിച്ചെന്നുമാണ് പോലീസ് റിപ്പോര്‍ട്ട്. സജി ചെറിയാനെ എംഎല്‍എ സ്ഥാനത്തുനിന്നു അയോഗ്യനാക്കണമെന്ന ഹര്‍ജി കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു.

 

 

 

Latest News