Sorry, you need to enable JavaScript to visit this website.

സജി ചെറിയാന്റെ തിരിച്ചു വരവിന്  കളമൊരുങ്ങി, സി.പി.എം നേതൃയോഗം ഇന്ന് 

തിരുവനന്തപുരം-സജി ചെറിയാനെ മന്ത്രിസഭയിലേക്ക് മടക്കി കൊണ്ടുവരുന്നത് സിപിഎം സജീവമായി പരിഗണിക്കുന്നു. ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. ഭരണഘടനയെ അവഹേളിച്ചെന്ന കേസില്‍ സജി ചെറിയാന് ക്ലീന്‍ ചിറ്റ് നല്‍കി കഴിഞ്ഞ ദിവസം അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് നീക്കം.
സജി ചെറിയാനെ എംഎല്‍എ സ്ഥാനത്ത് നിന്നും അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതിയും തള്ളിയിരുന്നു. 2022 ജൂലൈ 3 ന് പത്തനംതിട്ട മല്ലപ്പള്ളിയിലെ വിവാദ പ്രസംഗത്തിന്റെ പേരിലാണ് ജൂലൈ ആറിന് സജി ചെറിയാന്‍ രാജിവെച്ചത്. സജിക്ക് പകരം പുതിയ മന്ത്രിയെ ഉള്‍പ്പെടുത്തിയിരുന്നില്ല. വകുപ്പുകള്‍ മറ്റ് മന്ത്രിമാര്‍ക്ക് നല്‍കി കേസ് തീരാന്‍ കാത്തിരിക്കുകയായിരുന്നു സിപിഎം.
സജി ചെറിയാനെതിരെ തെളിവ് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന കാരണത്താലാണ് അന്വേഷണം കേസില്‍ അവസാനിപ്പിച്ചത്. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ അഞ്ച് മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് സജി ചെറിയാനെതിരെയുള്ള കേസ് അവസാനിപ്പിച്ചത്. തിരുവല്ല ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കേടതിയിലാണ് പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്. ജൂലൈ മൂന്നിന് മല്ലപ്പള്ളിയില്‍ സജി ചെറിയാന്‍ നടത്തിയ പ്രസംഗത്തില്‍ ഭരണഘടനയെ വിമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്നും അവഹേളിക്കണമെന്ന ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നുമാണ് പോലീസ് കണ്ടെത്തല്‍.
യാദൃശ്ചികമായാണ് വിവാദ പരാമര്‍ശം ഉണ്ടായത്. പ്രസംഗം മുഴുവന്‍ കേട്ടാല്‍ ഇത് ബോധ്യമാകും. പരിപാടിയുടെ വേദിയിലുണ്ടായിരുന്ന എംഎല്‍എമാരടക്കമുള്ളവരുടെ മൊഴികളും മുന്‍ മന്ത്രിക്ക് അനുകൂലമാണെന്നും പോലീസ് കണ്ടെത്തി. പോലീസിന് കിട്ടിയ ജില്ലാ പ്ലീഡറുടെ നിയമോപദേശത്തിലും ഏതൊരു പൗരനും ഭരണഘടനയെ വിമര്‍ശിക്കാന്‍ അവകാശമുണ്ടെന്ന് പറയുന്നു. പ്ലീഡറുടെ നിയമോപദേശം അടക്കം വിശദമായ റിപ്പോര്‍ട്ടാണ് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചത്.


 

Latest News