വീട് വൃത്തിയാക്കാനെത്തി ബാലികയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു, പ്രതിക്ക് ആറു വര്‍ഷം കഠിനതടവ്

തിരുവനന്തപുരം-ആറര വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് ആറു വര്‍ഷം കഠിന തടവും 30,000 രൂപ പിഴയും. കാഞ്ഞിരംകുളം ലൂര്‍ദ്ദിപുരം ചാണിവിള വീട്ടില്‍ കാര്‍ലോസിനെയാണ് (55) തിരുവനന്തപുരം അതിവേഗ സ്‌പെഷല്‍ കോടതി ജഡ്ജി ആജ് സുദര്‍ശന്‍ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒന്നര വര്‍ഷം കൂടുതല്‍ ശിക്ഷ അനുഭവിക്കണം.

2021 ഓഗസ്റ്റ് 30ന് രാവിലെ ഒന്‍പതോടെയായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ വീട് വൃത്തിയാക്കാനാണ് പ്രതി വന്നത്. ഈ സമയം വീട്ടില്‍ പെണ്‍കുട്ടിയും അമ്മൂമ്മയും മാത്രമാണുണ്ടായിരുന്നത്. അമ്മൂമ്മ അടുക്കളയില്‍ നില്‍ക്കുന്ന സമയത്ത് പ്രതി കുട്ടിയെ പീഡിപ്പിക്കുന്നതിനായി മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി. കുട്ടി ബഹളം വച്ച് അമ്മൂമ്മയുടെ അടുത്തേക്ക് ഓടിപ്പോയി കാര്യം പറഞ്ഞു. കാഞ്ഞിരംകുളം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കികയതിനെ തുടര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍.എസ്.വിജയ് മോഹന്‍, അഡ്വ.എം.മുബീന എന്നിവര്‍ ഹാജരായി. പിഴത്തുക ഇരയായ കുട്ടിക്ക് നല്‍കാന്‍ കോടതി ഉത്തരവില്‍ പറഞ്ഞു. പ്രോസിക്യൂഷന്‍ 12 സാക്ഷികളെ വിസ്തരിക്കുകയും 15 രേഖകളും മൂന്ന് തൊണ്ടിമുതലുകളും ഹാജരാക്കി. കാഞ്ഞിരംക്കുളം എസ്‌ഐ ഈ.എം.സജീറാണ് കേസ് അന്വേഷിച്ച് കുറ്റപത്രം ഫയല്‍ ചെയ്തത്.

 

Latest News