നടപടിക്രമത്തിലെ മാറ്റം, ലാവലിന്‍ കേസ് ബുധനാഴ്ചയും പരിഗണിക്കില്ല

ന്യൂദല്‍ഹി- കേസുകള്‍ ലിസ്റ്റ് ചെയ്യുന്നതിന് പുതിയ നടപടിക്രമം നിലവില്‍വന്നതിനാല്‍ ലാവലിന്‍ ഹരജികള്‍ നാളെയും സുപ്രീംകോടതി പരിഗണിക്കില്ല. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടിക്രമങ്ങള്‍.
ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസായി ചുമതലയേറ്റ ശേഷം കേസുകള്‍ ലിസ്റ്റ് ചെയ്യുന്നതില്‍ വലിയ മാറ്റങ്ങളാണ് വരുത്തിയത്. ലിസ്റ്റിംഗിനുള്ള പുതിയ നടപടിക്രമങ്ങള്‍ പ്രകാരം നോട്ടീസ് അയച്ച ശേഷം വിശദമായ വാദം കേള്‍ക്കേണ്ട കേസുകള്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ലിസ്റ്റ് ചെയ്യില്ല. ലാവലിന്‍ ഹരജികള്‍ വിശദ വാദം കേള്‍ക്കേണ്ട ഹരജികളുടെ പട്ടികയിലാണെന്ന് സുപ്രീംകോടതി വൃത്തങ്ങള്‍ വ്യക്തമാക്കി. അതിനാലാണ് സുപ്രീംകോടതിയുടെ മുന്‍ ഉത്തരവുണ്ടെങ്കിലും ഏഴാംതീയതി പരിഗണിക്കുന്ന കേസുകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താത്തത്.
ഒക്ടോബര്‍ 20നാണ് ലാവലിന്‍ ഹരജികള്‍ അവസാനമായി സുപ്രീംകോടതി പരിഗണിച്ചത്. അന്ന് ചീഫ് ജസ്റ്റിസായിരുന്ന യു.യു. ലളിത്, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് സി.ബി.ഐ.യുടെത് ഉള്‍പ്പെടെയുള്ള വിവിധ ഹരജികള്‍ പരിഗണിച്ചിരുന്നത്. ഡിസംബര്‍ ഏഴിന് ഹരജികള്‍ പരിഗണിക്കാനായി മാറ്റുന്നുവെന്നാണ് അന്ന് സുപ്രീംകോടതി ഉത്തരവിട്ടത്.

 

 

Latest News