ടാപ്പിംഗ് തൊഴിലാളിയെ ആക്രമിച്ച് കവര്‍ച്ച നടത്തിയ പ്രതിയെ വീട് വളഞ്ഞ് പിടികൂടി, പോലീസുകാര്‍ക്ക് പരിക്ക്

കാസര്‍കോട്- കള്ളാറില്‍ ടാപ്പിംഗ് തൊഴിലാളിയെ ആക്രമിച്ച് പണവും മൊബൈല്‍ ഫോണും തട്ടിപ്പറിച്ച് രക്ഷപ്പെട്ട പ്രതിയെ അതിസാഹസികമായി വീടു വളഞ്ഞ് പിടിച്ചു. കുറ്റിക്കോല്‍ കളക്കരയിലെ  ടി.ടി. പ്രമോദിനെ(54)യാണ് അറസ്റ്റ് ചെയ്തത്. അട്ടേങ്ങാനം തട്ടുമ്മലിലെ ഒരു വീട് വളഞ്ഞാണ് പിടികൂടിയത്. പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ രണ്ട് പോലീസുകാര്‍ക്ക് പരിക്കേറ്റു. രാജപുരം സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ. ജയരാജന്‍ (46), കെ. നാരായണന്‍ (45) എന്നിവര്‍ക്കാണ് പരിക്ക്. ഇവരെ പൂടുംങ്കല്ല് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മൂവാറ്റുപുഴ സ്വദേശിയായ പ്രമോദ് ആറ് വര്‍ഷമായി കുറ്റിക്കോല്‍ കളക്കരയിലാണ് താമസം. കള്ളാര്‍ പെരുമ്പള്ളിയില്‍ ടാപ്പിംഗിനെത്തിയ മദന മോഹനനെ അക്രമിച്ച് 12,500 രൂപയും മൊബൈല്‍ ഫോണും തട്ടിപ്പറിച്ച് രക്ഷപ്പെട്ട കേസിലാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 23ന് പുലര്‍ച്ചെയാണ് സംഭവം. സ്‌കൂട്ടറിലാണ് പ്രമോദ് എത്തിയത്. സ്‌കൂട്ടര്‍ നമ്പര്‍ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുടുങ്ങിയത്. ഒളിവില്‍ പോയ പ്രമോദ് തട്ടുമ്മലിലെ ഒരു സ്ത്രീയുടെ വീട്ടിലെത്തിയിട്ടുണ്ടെന്ന വിവരം നാട്ടുകാര്‍ നല്‍കിയതോടെയാണ് പോലീസ് വീട് വളഞ്ഞത്. വീട്ടില്‍നിന്നും ഇറങ്ങിയോടിയ പ്രമോദിനെ പിന്തുടര്‍ന്ന് ഓടുന്നതിനിടെയാണ് വീണ് പോലീസുകാര്‍ക്ക് പരിക്കേറ്റത്. ആറങ്ങാടി, കുറ്റിക്കോല്‍, പൊടവടുക്കം എന്നിവിടങ്ങില്‍ പ്രമോദിന് ഭാര്യമാരുണ്ടെന്ന് പോലീസ് പറഞ്ഞു. വീട്ടുമുറ്റത്ത് ഉണക്കാനിട്ട അടക്കകള്‍ അടക്കം മോഷണം നടത്തുന്നത് പതിവാണ്. ചെറിയ മോഷണമാകുന്നതിനാല്‍  ആരും പരാതി നല്‍കാറില്ല. രണ്ട് കടകള്‍ നടത്തി വരുന്നുണ്ട്. പ്രമോദിന്റെ പേരില്‍ 13 കേസുകളുണ്ടെന്നാണ് വിവരം. ബേക്കല്‍ ഡിവൈ.എസ്.പി സി.കെ. സുനില്‍കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. രാജപുരം എസ്.ഐ എന്‍. രഘുനാഥന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ. ജയരാജ്, കെ. നാരായണന്‍, രതീഷ്, സന്തോഷ് കെ ഡോണ്‍ എന്നിവരാണ് പ്രതിയെ കുടുക്കിയത്.

 

Latest News