തൃക്കരിപ്പൂര്‍- പൊറോപ്പാട് കൊലപാതകം നടത്തിയത് 'കാന്താര' സിനിമ മോഡലിലെന്ന് പോലീസ്. സിനിമയില്‍ വില്ലന്‍ തെയ്യക്കാരനെ റോഡില്‍ വെച്ച് അടിച്ചും കുത്തിയും കൊലപ്പെടുത്തി ക്ഷേത്രത്തിന്റെ സമീപം കൊണ്ടിടുന്ന രംഗത്തിന് സമാനമായാണ് പ്രീജേഷിനെ സംഘം കൊലപ്പെടുത്തി വഴിയില്‍ തള്ളിയതെന്ന് സി.ഐ പി. നാരായണന്‍ പറഞ്ഞു.
വയലോടിയിലെ പ്രീജേഷിനെ കൊലപ്പെടുത്തിയ
24 മണിക്കൂര്‍ കൊണ്ടാണ് അന്വേഷണ സംഘം കേസ് തെളിയിച്ചത്. മൃതദേഹം കാണപ്പെട്ടതില്‍ സംശയങ്ങള്‍ തോന്നിയ ഉടന്‍ കാഞ്ഞങ്ങാട് ഡിവൈ. എസ്. പി പി. ബാലകൃഷ്ണന്‍ നായരുടെ മേല്‍നോട്ടത്തില്‍ ചന്തേര ഇന്‍സ്പെക്ടര്‍ പി. നാരായണന്‍, എസ്. ഐ എം വി ശ്രീദാസ് എന്നിവരുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍ ടീമിനെ നിയോഗിച്ചാണ് അന്വേഷണം ഊര്ജിതമാക്കിയത്. എ എസ് ഐ സതീശന്‍, സി. പി. ഒ മാരായ റിജേഷ്, രമേശന്‍, ദിലീഷ്, രതീഷ്, സുരേശന്‍ കാനം, പൊലീസുകാരായ സുധീഷ്, രഞ്ജിത്ത് എന്നിവര്‍ അടങ്ങിയ സംഘം ഒരു ദിവസം കൊണ്ട് തന്നെ സദാചാര കൊലക്കേസിന് തുമ്പുണ്ടാക്കിയത് ആശ്വാസമായി.
സംഭവത്തില്‍ യുവാവിന്റെ മൊബൈല്‍ ഫോണ്‍ നിര്‍ണ്ണായക തെളിവായി മാറും. രാത്രി എട്ടര മണിക്ക് ആരോ ഫോണ്‍ വിളിച്ചതിന് ശേഷമാണ് പ്രീജേഷ് പുറത്തേക്ക് പോയതെന്ന് അച്ഛനും അമ്മയും പറഞ്ഞിരുന്നു. പിന്നീട് രാത്രി ഒരു മണിക്ക് അമ്മ വിളിച്ചപ്പോള്‍ റിംഗ് ചെയ്ത ഫോണ്‍ ആരും എടുത്തിരുന്നില്ല. ശേഷം സ്വിച്ച് ഓഫ് ചെയ്തിരുന്നു. പിന്നീട് കാണാതിരുന്ന മൊബൈല്‍ ഫോണ്‍ അറസ്റ്റ് ചെയ്ത ഒ. ടി മുഹമ്മദ് ഷബാസിന്റെ പൊറോപ്പാട്ടെ വീട്ടില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. ഫോണ്‍ സൈബര്‍ സെല്ലിന് കൈമാറി എന്നാണ് പോലീസ് പറയുന്നത്.പ്രീജേഷിനെ വിളിച്ചിരുന്നു എന്ന് പറയുന്നവരുടെ ഫോണ്‍ കോളുകളും വീഡിയോ ദൃശ്യങ്ങളും ഫോട്ടോയും ഈ ഫോണില്‍ ഉണ്ടാകും. കേസില്‍ ഇതാണ് പ്രധാന തെളിവായി മാറുക. കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയെങ്കില്‍ അതും ഫോണില്‍ കാണും.






