പത്തനംതിട്ട - കേരളത്തിൽ എല്ലായിടത്തും പോയി പ്രസംഗിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മൂന്നു തവണ തന്നോട് ആവശ്യപ്പെട്ടതായി കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. എന്റെ പരിപാടിക്ക് വിവാദങ്ങൾ ഉണ്ടാകുന്നത് എങ്ങനെയെന്ന് അറിയില്ല. എല്ലാ പരിപാടികളും അതത് ഡി.സി.സി പ്രസിഡന്റുമാരെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസിനുള്ളിലെ വിഭാഗീയതയിൽ താനും എതിർപ്പ് പ്രകടിപ്പിച്ചതാണ്. താൻ ഒരു വിഭാഗീയതയും ഉണ്ടാക്കിയിട്ടില്ല. 14 വർഷമായി ചെയ്യുന്ന കാര്യങ്ങൾക്ക് ഇതുവരെ പരാതി ഉണ്ടായിരുന്നില്ല. എയും, ഐയും അല്ല, ഇനി ഒന്നിച്ചാണ് കോൺഗ്രസ് മുന്നോട്ടുപോകേണ്ടത്. താനൊരു വിഭാഗത്തിന്റെയും ആളല്ലെന്നും ആരെങ്കിലും പരാതി കൊടുത്താൽ അതിന് മറുപടി നൽകുമെന്നും അദ്ദേഹം പ്രതികരിച്ചു. പത്തനംതിട്ട ജില്ലയിലെ അടൂരിൽ ബോധിഗ്രാം സെമിനാറിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം.