Sorry, you need to enable JavaScript to visit this website.

സീനിയര്‍ മാനേജറുടെ ഐ.ഡി ഹാക്ക് ചെയ്ത് തട്ടിപ്പ്, പി.എന്‍.ബിയില്‍നിന്ന് 18 ലക്ഷം നഷ്ടപ്പെട്ടെന്ന് പരാതി

കോഴിക്കോട് - പഞ്ചാബ് നാഷണല്‍ ബാങ്ക് ലിങ്ക് റോഡ് ശാഖയില്‍ കോഴിക്കോട് കോര്‍പ്പറേഷന്റെ പേരിലുള്ള അക്കൗണ്ടില്‍നിന്ന് 15 കോടി രൂപ വെട്ടിപ്പ് നടത്തിയത് മാനേജറായിരുന്ന എം.പി റിജില്‍ തനിച്ചു തന്നെയെന്ന് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. സീനിയര്‍ മാനേജറുടെ ഐഡി ഹാക്ക് ചെയ്താണ് റിജില്‍ 15 കോടി തട്ടിയതെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇതിനിടെ 18 ലക്ഷം കാണാനില്ലെന്ന് കാട്ടി ബാങ്കിനെതിരെ സ്വകാര്യ വ്യക്തിയും രംഗത്ത് വന്നതോടെ തട്ടിപ്പിന്റെ വ്യാപ്തി വര്‍ധിക്കുകയാണ്. സംഭവശേഷം ഒളിവില്‍ പോയ റിജിലിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ ജില്ലാ കോടതി തിങ്കളാഴച പരിഗണിക്കും.
തട്ടിപ്പ് മുന്‍ സീനിയര്‍ മാനേജര്‍ റിജില്‍ ഒറ്റയ്ക്കാണ് നടത്തിയതെന്നാണ് പിഎന്‍ബി ചെന്നൈ സോണിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലും പ്രാഥമികമായി കണ്ടെത്തിയത്. 2021 മുതലാണ് പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ലിങ്ക് റോഡ് ശാഖയില്‍ നിന്ന് മാനേജറായിരുന്ന റിജില്‍ ക്രമവിരുദ്ധമായി കോടികള്‍ പിന്‍വലിച്ചത്. ലിങ്ക് റോഡ് ശാഖ, പിഎന്‍ബി എരഞ്ഞിപ്പാലം ശാഖ എന്നിവിടങ്ങളിലെ ഐഡിയില്‍ നിന്നാണ് പണം വെട്ടിപ്പ് നടത്തിയത്. വലിയ
ഇടപാടുകള്‍ നടത്തുമ്പോള്‍ സീനിയര്‍ മനേജറുടെ അംഗീകാരം വേണം. എന്നാല്‍ സീനിയര്‍ മാനേജറുടെ ഡിസ്‌ക്രിപ്ഷന്‍ ഐഡി എഡിറ്റ് ചെയ്താണ് തട്ടിപ്പ് നടത്തിയത്.
ഓണ്‍ലൈന്‍ ചൂതാട്ടത്തിന് വേണ്ടിയാണ് റിജില്‍ കോടികള്‍ വെട്ടിച്ചതെന്നാണ് അന്വേഷണ സംഘം നല്‍കുന്ന വിവരം. റിജിലിന്റെ കമ്പ്യൂട്ടറും ലാപ് ടോപ്പും പരിശോധിച്ചപ്പോള്‍ ഓണ്‍ലൈന്‍ റമ്മിയുടെയും മറ്റ് ഓണ്‍ലൈന്‍ ചൂതാട്ടങ്ങളുടെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.
 ഇതിനിടെ വായ്പയുടെ തിരിച്ചടവില്‍ നിന്ന് 18 ലക്ഷം രൂപ കാണാനില്ലെന്ന് കാണിച്ച് കോഴിക്കോട് സ്വദേശിയാണ് ടൗണ്‍ സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. തട്ടിപ്പ് നടത്താന്‍ റിജിലിന് സഹായമൊന്നും ലഭിച്ചില്ലെന്നാണ് അന്വേഷണസംഘത്തിന്റെ പ്രാഥമിക നിഗമനം. റിജിലിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ തിങ്കളാഴ്ച്ചയാണ് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കുന്നത്.
 അതേസമയം കോര്‍പ്പറേഷന്റെ അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ട
പലിശയിനത്തിലുള്ള . 15.24 കോടി രൂപ ഉടന്‍ തിരിച്ച് നല്‍കാമെന്ന് ബാങ്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. ബാങ്കില്‍ എത്തുന്ന മറ്റ് പരാതികളിലും ബാങ്ക് പരിശോധന നടത്തും. ബാങ്കിന്റെ അന്വേഷണ റിപ്പോര്‍ട്ട് സിബിഐയുടെ കൊച്ചി യൂണിറ്റില്‍ ഉടന്‍ സമര്‍പ്പിക്കും. മൂന്ന് കോടി രൂപയിലധികം തുക പൊതുമേഖലാ ബാങ്കില്‍ നിന്ന് നഷ്ടമായാല്‍ സിബിഐക്ക് റിപ്പോര്‍ട്ട് ചെയ്യണമെന്ന ചട്ടം പാലിച്ചാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.

 

Latest News