- വിഴിഞ്ഞം പദ്ധതി നിർത്തരുത്. മത്സ്യത്തൊഴിലാളികൾ ദേശവിരുദ്ധർ അല്ലെന്നും കേസ് ഒഴിവാക്കാമായിരുന്നുവെന്നും ശശി തരൂർ എം.പി
കോട്ടയം - കോട്ടയം ജില്ലയിലെ പാർട്ടി പരിപാടിയിൽ പങ്കെടുക്കുന്ന വിവരം ഡി.സി.സിയെ അറിയിച്ചില്ലെന്ന വാദം തള്ളി മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ എം.പി. കോട്ടയം ഡി.സി.സി അധ്യക്ഷനെ തന്റെ ഓഫിസിൽ നിന്ന് ഫോണിൽ വിളിച്ചതായി തരൂർ മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടിയിൽ നിന്ന് ആരും പരിപാടിയെ കുറിച്ച് തന്നോട് ആശയവിനിമയം നടത്തിയിട്ടില്ലെന്നും തരൂർ മാധ്യമങ്ങളോട് വ്യക്തമാക്കി.
എന്റെ മനസ് തുറന്ന പുസ്തകമാണ്. തനിക്ക് ഒന്നും ഒളിക്കാനില്ല. തന്നെ പരിപാടിയിൽ ക്ഷണിച്ചത് യൂത്ത് കോൺഗ്രസാണ്. വരേണ്ടാത്തവർ വരേണ്ടെന്നും അവർക്ക് വേണമെങ്കിൽ പരിപാടി യൂട്യൂബിൽ കാണാമെന്നും തരൂർ ചോദ്യങ്ങളോടായി പ്രതികരിച്ചു.
നിരവധി പ്രസംഗങ്ങളാണ് കഴിഞ്ഞ കാലത്ത് നടത്തിയത്. അന്നൊന്നും ഇല്ലാത്ത പ്രശ്‌നങ്ങളാണ് ഈ രണ്ട് മാസത്തിനിടയിലുണ്ടായതെന്ന് പറഞ്ഞ ശശി തരൂർ, വിഴിഞ്ഞത്ത് കേന്ദ്രസേനയെ വിളിക്കരുതെന്നും അഭിപ്രായപ്പെട്ടു. വിഴിഞ്ഞം വിവാദം നല്ല രീതിയിൽ അല്ല പോകുന്നത്. മത്സ്യത്തൊഴിലാളികൾ വികസന വിരുദ്ധരോ ദേശവിരുദ്ധരോ അല്ലെന്നും എഫ്.ഐ.ആർ വേണ്ടായിരുന്നുവെന്നും പ്രതികരിച്ചു.
വിഴിഞ്ഞം തുറമുഖ നിർമാണം നിർത്തിവെക്കുന്നതിനോട് യോജിപ്പില്ല. കോടികൾ ചെലവാക്കിയ പദ്ധതിയാണ്. വിഴിഞ്ഞത്ത് വാഗ്ദാനങ്ങൾ പലതും സർക്കാർ പാലിച്ചിട്ടില്ല. കേൾക്കുന്നത് ദുഃഖമുണ്ടാക്കുന്ന കാര്യങ്ങളാണ്. മത്സ്യത്തൊഴിലാളികളുടെ ആവശ്യങ്ങളിൽ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് ഉറപ്പ് നൽകണമെന്നും തരൂർ ആവശ്യപ്പെട്ടു.