ചെന്നൈ - പ്രസംഗത്തിനിടെ പ്രവർത്തകൻ അറിയാതെ മൈക്ക് തട്ടിയിട്ടതിന് മന്ത്രിയുടെ തല്ല്. തിരുവള്ളൂർ ജില്ലയിലെ തിരുട്ടണി ടൗണിൽ പാർട്ടി പരിപാടിയിൽ പ്രസംഗിക്കവെ ഡി.എം.കെ മന്ത്രി എസ്.എം നാസറാണ് പ്രവർത്തകനെ മർദ്ദിച്ചത്.
തിരുട്ടണി എം.എൽ.എ എസ് ചന്ദ്രനാണ് മന്ത്രിയെ പാർട്ടി പരിപാടിയിൽ സംസാരിക്കാൻ ക്ഷണിച്ചത്. പ്രസംഗത്തിനിടെ എം.എൽ.എയുടെ സഹായി സതീഷ് വേദിയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ മൈക്കിന്റെ വയറിൽ ചവിട്ടുകയായിരുന്നു. ഇതോടെ മന്ത്രി സംസാരിച്ചുകൊണ്ടിരുന്ന മൈക്ക് നിലത്തേക്ക് വീഴുകയായിരുന്നു. കുപിതനായ മന്ത്രി പിറകോട്ട് തിരിഞ്ഞ് മുഷ്ടി ഉപയോഗിച്ച് സതീഷിന്റെ ദേഹത്ത് മർദ്ദിക്കുകയായിരുന്നു. ശേഷം പ്രസംഗം തുടരുകയും ചെയ്തു.
പാർട്ടിക്ക് ശക്തമായ പ്രത്യയശാസ്ത്രമുള്ളതിനാൽ ഡി.എം.കെ പ്രവർത്തകർക്ക് ധൈര്യമായി നടക്കാൻ കഴിയുമെന്ന് അവകാശപ്പെട്ട് മന്ത്രി തീപ്പൊരി പ്രസംഗം നടത്തുന്നതിനിടെയാണ് സംഭവമെന്നാണ് പ്രവർത്തകർ പറയുന്നത്. ക്ഷീരവികസന വകുപ്പ് മന്ത്രിയുടെ നടപടിയെ വിമർശിച്ച് സംഭവസ്ഥലത്ത് പലരും രംഗത്തെത്തിയെങ്കിലും മന്ത്രി പ്രതികരിച്ചില്ല.