ഗുജറാത്തില്‍ 89 മണ്ഡലങ്ങളിലെ  ആദ്യഘട്ട പോളിംഗ് തുടങ്ങി 

ബറൂച്ച്- ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ എട്ട് മുതല്‍ വൈകുന്നേരം അഞ്ചു മണി വരെയാണ് പോളിംഗ്. തൂക്കുപാല ദുരന്തമുണ്ടായ മോര്‍ബിയിലും ഇന്നാണ് വോട്ടെടുപ്പ്. 89 നിയമസഭാ മണ്ഡലങ്ങളിലെ രണ്ട് കോടിയോളം വോട്ടര്‍മാരാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുന്നത്. എട്ടുമുതല്‍ വൈകിട്ട് അഞ്ച് വരെയാണ് വോട്ടെടുപ്പ്.
സൗരാഷ്ട്ര കച്ച് മേഖലകളിലും തെക്കന്‍ ഗുജറാത്തിലുമാണ് ഇന്ന് പോളിംഗ് നടക്കുന്നത്. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ (ബി ജെ പി) കോണ്‍ഗ്രസിന്റെ അമീ യാജ്നിക്ക്, ഹാര്‍ദിക് പട്ടേല്‍(ബി ജെ പി), ഭരവാദ് ലഖാഭായ് ഭിഖാഭായി(കോണ്‍ഗ്രസ്) അടക്കമുള്ള 788 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.
ബി ജെ പിയും കോണ്‍ഗ്രസും എല്ലാ സീറ്റുകളിലും മത്സരിക്കുന്നു. ആം ആദ്മി പാര്‍ട്ടി 88 സീറ്റുകളിലും ബി എസ് പി 57 സീറ്റുകളിലും ഓള്‍ ഇന്ത്യ മജ്ലിസ്-ഇ-ഇത്തിഹാദുല്‍ മുസ്ലിമിന്‍ (എ ഐ എം ഐഎം) ആറിടത്തുമാണ് മത്സരിക്കുന്നത്. 
നവംബര്‍ 29നായിരുന്നു ആദ്യഘട്ട പ്രചാരണം അവസാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ദല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ തുടങ്ങിയ ഉന്നത നേതാക്കള്‍ പങ്കെടുത്തിരുന്നു

Latest News