നിലക്കാത്ത അന്വേഷണം, ഒരു വയസ്സില്‍ തട്ടിയെടുത്ത കുഞ്ഞിനെ 52 വര്‍ഷത്തിനുശേഷം കണ്ടെത്തി

ടെക്‌സസ്- ഒരു വയസ്സ് പ്രായമുള്ളപ്പോള്‍ നോക്കാന്‍ വീട്ടില്‍ നിന്ന യുവതി തട്ടിയെടുത്ത പെണ്‍കുട്ടി അമ്പത്തിമൂന്നാം വയസ്സില്‍ കുടുംബത്തിനൊപ്പം ചേര്‍ന്നു. യു.എസില്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ളതില്‍ ഏറ്റവും പഴയ മിസിംഗ് കേസുകളില്‍ ഒന്നാണിത്.
1971ല്‍ ആണ് മെലിസ ഹൈസ്മിത്തിനെ ടെക്‌സസിലെ സ്വന്തം വീട്ടില്‍നിന്നു കാണാതായത്.
മെലിസയ്ക്കു വെറും ഒരു വയസ് പ്രായമുള്ളപ്പോളാണു ബേബി സിറ്ററെ ആവശ്യമുണ്ടെന്ന് അറിയിച്ച് അമ്മ പത്രത്തില്‍ പരസ്യം നല്‍കുന്നത്. അതനുസരിച്ചു വീട്ടിലെത്തിയ യുവതി കുട്ടിയെ തട്ടിയെടുത്തു കടന്നു കളയുകയായിരുന്നു. ഡി.എന്‍.എ പരിശോധന ഉള്‍പ്പെടെ നടത്തിയുള്ള കുടുംബാംഗങ്ങളുടെ അന്വേഷണമാണ് അവര്‍ക്കു തന്റെ വീട്ടില്‍ തിരിച്ചെത്താന്‍ സഹായകമായത്.
എല്ലാ നവംബറിലും കുടുംബം മെലിസയുടെ പിറന്നാള്‍ ആഘോഷിക്കുകയും കുട്ടിയെ കണ്ടെത്താന്‍ പരസ്യം നല്‍കുകയും ചെയ്തിരുന്നു. കുട്ടിയെ അമ്മ കൊന്നുകളഞ്ഞു എന്ന തരത്തില്‍ വരെ ആരോപണം ഉയര്‍ന്നിരുന്നു. അടുത്ത കാലത്തു വരെ ഫെയ്‌സ് ബുക്ക് വഴി മെലീസയെ കണ്ടെത്താനുള്ള പ്രചാരണ പരിപാടികള്‍ കുടുംബാംഗങ്ങള്‍ സംഘടിപ്പിച്ചിരുന്നു. സെപ്റ്റംബറിലാണ് മെലീസ ഫോര്‍ട്ട് വര്‍ത്തില്‍ ഉണ്ടെന്ന വിവരം ലഭിക്കുന്നത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ അതു സ്ഥിരീകരിക്കുകയായിരുന്നു.

 

 

Latest News