വിഴിഞ്ഞം പോലീസ് കോട്ടയാക്കി,  ശബരിമലയില്‍ നിന്നും തിരികെ വിളിച്ചു 

തിരുവനന്തപുരം- മറ്റു ജില്ലകളിലെയും സായുധ പോലീസ് ബറ്റാലിയനിലെയും അടക്കം 1200ലേറെ പോലീസുകാരെയാണ് വിഴിഞ്ഞം മേഖലയില്‍ വിന്യസിച്ചിട്ടുള്ളത്. അവധിയിലുള്ള പോലീസ് ഉദ്യോഗസ്ഥരോട് ഡ്യൂട്ടിയില്‍ പ്രവേശിക്കാനും എല്ലാസ്റ്റേഷനുകളിലും ഉദ്യോഗസ്ഥര്‍ ജാഗ്രത പാലിക്കാനും എ.ഡി.ജി.പി എ.ആര്‍. അജിത് കുമാര്‍ എസ്.പി മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഐ.ജി, ഡി.ഐ.ജി, എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ നേരിട്ടു നിയന്ത്രിക്കണം.
വിഴിഞ്ഞത്തെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണത്തിന് സിറ്റി പോലീസ് കമ്മിഷണര്‍ ജി. സ്പര്‍ജന്‍കുമാറിന്റെ മേല്‍നോട്ടത്തില്‍ ക്രൈം ആന്‍ഡ് അഡ്മിനിസ്ട്രേഷന്‍ ഡി.സി.പി കെ. ലാല്‍ജിയെ ചുമതലപ്പെടുത്തി. ഇദ്ദേഹമാണ് അന്വേഷണ സംഘത്തലവന്‍. ശബരിമലയില്‍ ഡ്യൂട്ടിയിലായിരുന്ന ലാല്‍ജിയെ തിരികെ വിളിച്ചാണ് അന്വേഷണച്ചുമതല ഏല്‍പ്പിച്ചത്. ജില്ല ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ ബി. അനില്‍കുമാര്‍, ഡി.സി.ആര്‍.ബി അസിസ്റ്റന്റ് കമ്മിഷണര്‍ ജെ. ദിനില്‍, തിരുവനന്തപുരം റൂറല്‍ നാര്‍കോട്ടിക് ഡിവൈ.എസ്.പി രാസിത്ത്, സൈബര്‍ സിറ്റി അസിസ്റ്റന്റ് കമ്മിഷണര്‍ എസ്. ഹരി എന്നിവരാണ് അന്വേഷണ സംഘത്തിലെ മറ്റ് ഉദ്യോഗസ്ഥര്‍. സി.ഐമാരും എസ്.ഐമാരും സംഘത്തിലുണ്ടാവും.എസ്.പി മാരായ കെ.ഇ. ബൈജു, കെ.കെ. അജി എന്നിവരുടെ സേവനം വിഴിഞ്ഞത്തെ ക്രമസമാധാനപാലനത്തിന് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍. അജിത്ത് കുമാര്‍, ഇന്റലിജന്‍സ് മേധാവി വിനോദ് കുമാര്‍, സിറ്റി പോലീസ് കമ്മിഷണര്‍ ജി. സ്പര്‍ജന്‍കുമാര്‍, ദക്ഷിണ മേഖല ഐ.ജി പി. പ്രകാശ് എന്നിവരുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ പ്രത്യേക യോഗം ചേര്‍ന്ന് വിഴിഞ്ഞത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

Latest News