ബംഗളൂരു- കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ഇന്ന് വോട്ടടെടുപ്പ് പുരോഗമിക്കവെ വിജയം ഉറപ്പിച്ച് ആത്മവിശ്വാസവുമായി ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനാർത്ഥി ബി.എസ് യെദിയൂരപ്പ. ചൊവ്വാഴ്ച വോട്ടെണ്ണുമ്പോൾ ബിജെപിക്ക് ജയം ഉറപ്പാണെന്നും മേയ് 17 വ്യാഴാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നും യെദിയൂരപ്പ വ്യക്തമാക്കി. ശികാരിപുര മണ്ഡലത്തിൽ മത്സരിക്കുന്ന യെദിയൂരപ്പ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും മറ്റു നേതാക്കളേയും കാണുന്നതിന് ചൊവ്വാഴ്ച ദൽഹിക്കു പോകും. മോഡിയടക്കം എല്ലാവരേയും സത്യപ്രതിജ്ഞാ ചടങ്ങിന് ക്ഷണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി 145-150 സീറ്റുകൾ നേടി സർക്കാർ രൂപീകരിക്കുമെന്നും കർണാടകയിൽ താൻ മികച്ച ഭരണം കാഴ്ചവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
2008 മുതൽ 2011 വരെ മുഖ്യമന്ത്രിയായിരുന്ന യെദിയൂരപ്പ അനധികൃത ഖനനം, ഭൂമി തട്ടിപ്പ് എന്നീ അഴിമതിക്കേസുകളിൽ ഉൾപ്പെട്ട് രാജിവയ്‌ക്കേണ്ടി വന്നിരുന്നു. പിന്നീട് ബിജെപിയുമായി ഉടക്കി കർണാടക ജനതാ പക്ഷം എന്ന പുതിയ പാർട്ടിയുണ്ടാക്കിയെങ്കിലും ബിജെപിയിൽ തന്നെ തിരിച്ചെത്തുകയായിരുന്നു.