Sorry, you need to enable JavaScript to visit this website.

വിഴിഞ്ഞം; സർക്കാർ പ്രകോപിപ്പിക്കുന്നുവെന്ന് കെ.സി.ബി.സി, കോടികളുടെ നഷ്ടമെന്ന് അദാനി ഗ്രൂപ്പ്

തിരുവനന്തപുരം - വിഴിഞ്ഞം തുറമുഖത്തിന് എതിരായ സമരം അക്രമാസക്തമായതിന് പിന്നാലെ സർക്കാരിനെതിരെ കെ.സി.ബി.സി. വിഷയത്തിൽ നിഷേധാത്മക നിലപാട് ഉപേക്ഷിച്ച് സർക്കാർ വിവേകത്തോടെ പെരുമാറണമെന്ന് കെ.സി.ബി.സി ആവശ്യപ്പെട്ടു. 
 സമരക്കാരെ കൂടുതൽ പ്രകോപിപ്പിക്കാനാണ് സർക്കാർ ശ്രമം. ഇത് വിലപ്പോവില്ല. ആർച്ച് ബിഷപ്പ് അടക്കമുള്ളവർക്കെതിരെ കേസെടുത്തത് ദുരുദ്ദേശപരമാണ്. കേസുകൾകൊണ്ടോ ഭീഷണികൊണ്ടോ സമരത്തിൽ നിന്ന് പിന്മാറില്ലെന്നും സംഘടന വ്യക്തമാക്കി.
 അതിനിടെ, തുറമുഖ നിർമ്മാണം മാസങ്ങളായി തടസ്സപ്പെട്ടിരിക്കുകയാണെന്നും പോലീസ് കാഴ്ചക്കാരാവുകയാണെന്നും ഇതുമൂലം കോടികളുടെ സാമ്പത്തിക നഷ്ടമാണ് ഉണ്ടായതെന്നും അദാനി ഗ്രൂപ്പ് കേരള ഹൈക്കോടതിയെ അറിയിച്ചു.
 സമരത്തിനെതിരെ സർക്കാരിന് കാര്യമായി ഒന്നും ചെയ്യാനാകുന്നില്ല. തുറമുഖ നിർമാണ സാമഗ്രികളുമായി വന്ന ലോറി സമരക്കാർ തടഞ്ഞപ്പോൾ പോലീസ് കാഴ്ചക്കാരായി ാെനിന്നു. സുരക്ഷ നല്കുന്നതിൽ പോലീസ് വൻ പരാജയമാണ്. നിയമം കയ്യിലെടുക്കാൻ വൈദികർ അടക്കം നേതൃത്വം നല്കുകയാണെന്നും അദാനി ഗ്രൂപ്പ് കോടതിയെ അറിയിച്ചു.
 സംഭവങ്ങളിൽ വിശദമായ സത്യവാങ്മൂലം സമർപ്പിക്കാമെന്ന് സർക്കാർ കോടതിയെ അറിയിച്ചു. അതിന് കൂടുതൽ സമയം വേണമെന്നും ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് കേസ് പരിഗണിക്കുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റിയിരിക്കുകയാണ്.
  അതേസമയം, വിഴിഞ്ഞം മേഖലയിൽ കലാപമുണ്ടാക്കാൻ ചിലർ ഗൂഢശ്രമങ്ങൾ നടത്തുകയാണെന്ന് സി.പി.എം ആരോപിച്ചു. സമരം ജനങ്ങളിൽനിന്നും ഒറ്റപ്പെട്ടുകൊണ്ടിരിക്കുകയാണ്. അക്രമങ്ങൾ കുത്തിപ്പൊക്കി കടലോര മേഖലയിൽ സംഘർഷം സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ സമരത്തിന്റെ പേരിൽ നടക്കുന്നതെന്നും സി.പി.എം ആവർത്തിച്ചു.

Latest News