Sorry, you need to enable JavaScript to visit this website.

വിഴിഞ്ഞം യുദ്ധക്കളം, കണ്ണീര്‍ വാതകം, ലാത്തിച്ചാര്‍ജ്

തിരുവനന്തപുരം-  വിഴിഞ്ഞത്ത് സംഘര്‍ഷമുണ്ടാക്കുന്നവരെ പിരിച്ചുവിടാന്‍ പോലീസ് പലതവണ കണ്ണീര്‍വാതകം പ്രയോഗിച്ചു. ചിതറിയോടിയ പ്രവര്‍ത്തകര്‍ സ്‌റ്റേഷനു മുന്നില്‍ വീണ്ടും തിരികെയെത്തി. പിന്നാലെ ലാത്തിച്ചാര്‍ജ് നടത്തി. സിറ്റി പോലീസ് കമ്മിഷണര്‍ ജി.സ്പര്‍ജന്‍ കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സ്ഥലത്തെത്തി. അവധിയിലായിരുന്ന പോലീസുകാരെ തിരികെ വിളിപ്പിച്ചു. കൂടുതല്‍ ആംബുലന്‍സുകളെ എത്തിക്കാന്‍ നിര്‍ദേശം നല്‍കി.  

ഗ്രനേഡ് ആക്രമണത്തില്‍ പരുക്കേറ്റയാളുടെ ചിത്രം പകര്‍ത്തുന്നതിനിടെ ഫോട്ടോഗ്രാഫര്‍ക്ക് പോലീസിന്റെ ലാത്തിയടിയേറ്റു. ദ്രുതകര്‍മ സേനാംഗമാണ് അടിച്ചത്. സംഘര്‍ഷത്തിനിടെ സമീപത്തെ കടകള്‍ക്കു നേരെയും തുറമുഖ നിര്‍മാണ വിരുദ്ധ സമരസമിതി പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. കടകള്‍ അടപ്പിക്കാനും ശ്രമം നടക്കുന്നു.

കസ്റ്റഡിയില്‍ എടുത്തവര്‍ നിരപരാധികളാണെന്നും വിട്ടയയ്ക്കണമെന്നുമാണ് സമരക്കാരുടെ ആവശ്യം. വൈദികര്‍ അടക്കമുള്ളവരാണ് പ്രതിഷേധവുമായി എത്തിയത്. സ്‌റ്റേഷന്‍ പരിസരത്ത് 200 പോലീസുകാരെ അധികമായി വിന്യസിച്ചു.
കസ്റ്റഡിയിലെടുത്ത 5 പേരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടാണ് വിഴിഞ്ഞം തുറമുഖ വിരുദ്ധ സമിതി പ്രവര്‍ത്തകര്‍ സ്‌റ്റേഷന്‍ വളഞ്ഞത്. സമരക്കാര്‍ പോലീസിന്റെ 4 ജീപ്പ്, 2 വാന്‍, 20 ബൈക്കുകള്‍, സ്‌റ്റേഷനിലെ ഓഫിസ് മുറികളിലെ ഫര്‍ണിച്ചറുകള്‍ തുടങ്ങിയവ നശിപ്പിച്ചു. വിഴിഞ്ഞം ഇന്‍സ്‌പെക്ടര്‍, അസി.കമ്മിഷണര്‍ എന്നിവര്‍ ഉള്‍പ്പെടെ 12 പോലീസുകാര്‍ക്ക് പരുക്കേറ്റു. 2 പേരുടെ നില ഗുരുതരമാണ്.
വിഴിഞ്ഞം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന മദ്യവില്‍പ്പനശാലകളുടെ പ്രവര്‍ത്തനം നവംബര്‍ 28 മുതല്‍ ഡിസംബര്‍ നാല് വരെ (ഏഴ് ദിവസം) നിരോധിച്ചതായി ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു. വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിര്‍മാണത്തിനെതിരെ തിരുവനന്തപുരം ലത്തീന്‍ കത്തോലിക്ക അതിരൂപതയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന അനിശ്ചിതകാല ഉപരോധസമരം കണക്കിലെടുത്താണു നടപടിയെന്നും അറിയിപ്പില്‍ പറയുന്നു.

 

Latest News