Sorry, you need to enable JavaScript to visit this website.

ഏകീകൃത കുര്‍ബാനയെച്ചൊല്ലി സംഘര്‍ഷം, കയ്യാങ്കളി, സെന്റ് മേരീസ് പള്ളിയുടെ നിയന്ത്രണം പോലീസ് ഏറ്റെടുത്തു

കൊച്ചി- ഏകീകൃത കുര്‍ബാനയര്‍പ്പിക്കാനെത്തിയ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിനെ വിമത പക്ഷം തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക പള്ളിയുടെ നിയന്ത്രണം താല്‍ക്കാലികമായി പോലീസ് ഏറ്റെടുത്തു.  ഇന്ന് രാവിലെ  ഏകീകൃത കുര്‍ബാന അര്‍പ്പിക്കാനെത്തിയ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിനെ വിമത പക്ഷം പള്ളിക്ക്  മുന്നില്‍ തടഞ്ഞതിനെ തുടര്‍ന്ന് തര്‍ക്കത്തിനൊടുവില്‍ കുര്‍ബാന ചൊല്ലാതെ ആന്‍ഡ്രൂസ് താഴത്ത് മടങ്ങി.  അനുരഞ്ജനത്തിന് തയ്യാറാകാത്ത ഔദ്യോഗിക-വിമത പക്ഷങ്ങള്‍ പ്രതിഷേധവുമായി ബസിലിക്കയ്ക്ക് മുന്നില്‍ നിലയുറപ്പിച്ച സാഹചര്യത്തിലാണ് പള്ളി അടച്ചിടാന്‍ പോലീസ് തീരുമാനിച്ചത്. പള്ളിയുടെനിയന്ത്രണം ജില്ല ഭരണകൂടം ഏറ്റെടുക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. തീരുമാനം വരും വരെ സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് പള്ളി അടച്ചിടും.
രാവിലെ ആറ് മണിക്കാണ് ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിന്റെ ഏകീകൃത ക്രമത്തിലുള്ള കുര്‍ബാന സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇത് തടയുന്നതിന് നേരം പുലരുന്നതിന് മുമ്പേ തന്നെ വിമത പക്ഷവും പിന്തുണക്കുന്നതിന് ഔദ്യോഗക പക്ഷവും ബസിലിക്കയ്ക്ക് മുന്നില്‍ വിശ്വാസികളെ അണിനിരത്തി. ഏകീകൃത കുര്‍ബ്ബാന ചൊല്ലാന്‍ ബിഷപ്പിനെ അനുവദിക്കില്ലെന്ന നിലപാടെടുത്ത് വിമതപക്ഷം ബസിലിക്ക അകത്ത് നിന്ന്  പൂട്ടി. ബിഷപ്പിന് സംരക്ഷണം ഒരുക്കുമെന്ന് പ്രഖ്യാപിച്ച് ഒദ്യോഗിക പക്ഷം റോഡില്‍ നിലയുറപ്പിച്ചു. പോലീസ് സന്നാഹവും സ്ഥലത്ത് എത്തി. കുര്‍ബ്ബാന അര്‍പ്പിക്കാനായി പുലര്‍ച്ചെ അഞ്ചേമുക്കാലിന് തന്നെ അപ്പസ്‌തോലിക് അഡ്മിമിനിസ്‌ട്രേറ്റര്‍ കൂടിയായ ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് ബസിലിക്കയ്ക്ക് മുന്നിലെത്തിയെങ്കിലും ബിഷപ്പിനെ വിമതപക്ഷം അദ്ദേഹത്തെ കടത്തിവിട്ടില്ല. ഇതോടെ സംഘര്‍ഷം കയ്യാങ്കളിയിലേക്ക് നീങ്ങുമെന്നതായതോടെ ബിഷപ്പ് തൊട്ടപ്പുറത്തെ അതിരൂപത ആസ്ഥാനത്തേക്ക് പോകാന്‍ ശ്രമിച്ചു. ഇവിടുത്തെ ഗെയ്റ്റും അടച്ചതോടെ കുര്‍ബാന ചെല്ലാതെ ആര്‍ച്ച് ബിഷപ്പ് മടങ്ങി. ഇതിന് പിന്നാലെ ഔദ്യോഗിക പക്ഷക്കാരായ ഒരു സംഘം അതിരൂപത ആസ്ഥാനത്തേക്ക് ഇരച്ച് കയറി ബോര്‍ഡുകളും കസേരകളും തല്ലിത്തകര്‍ത്തു. ഇതോടെ പോലീസ് ഇടപെട്ട് ഇവരെ വിരട്ടിയോടിച്ചു.
അതേ സമയം വിമതപക്ഷം ബസിലിക്കയില്‍ ജനാഭിമുഖ കുര്‍ബ്ബാന അര്‍പ്പിച്ചു. ഇതോടെ ഔദ്യോഗിക പക്ഷം ബസിലിക്കയുടെ ഗെയ്റ്റ് പുറത്ത് നിന്ന് പൂട്ടി ഉപരോധമാരംഭിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന് മണിക്കൂറുകളോളം നഗരത്തില്‍ ഗതാഗത സ്തംഭനമുണ്ടായി. പള്ളിയില്‍ നടക്കേണ്ടിയിരുന്ന വിവാഹങ്ങളും മുടങ്ങി.

 

 

Latest News