വാദി ദവാസിറില്‍ അപകടത്തില്‍ മരിച്ചത് ഒരു കുടുംബത്തിലെ എട്ടു പേര്‍

റിയാദ് - വാദി ദവാസിര്‍ അല്‍റെയ്ന്‍ റോഡില്‍ കാറുകള്‍ കൂട്ടിയിടിച്ച് കത്തിയുണ്ടായ അപകടത്തില്‍ മരിച്ചത് ഒരു സൗദി കുടുംബത്തിലെ എട്ട് അംഗങ്ങളും ഫിലിപ്പിനോ വേലക്കാരിയും. പരിക്കുകളോടെ രക്ഷപ്പെട്ട 13 വയസ്സുള്ള പ്രായമുള്ള പെണ്‍കുട്ടി വാദി ദവാസിര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വെള്ളിയാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ ദുരന്തം.
രിജാല്‍ അല്‍മഇയില്‍നിന്ന് മാതാപിതാക്കളും അഞ്ചുകുട്ടികളും വീട്ടുജോലിക്കാരിയുമടക്കം എട്ടുപേര്‍ ജിഎംസിയില്‍ റിയാദിലേക്ക് അവധിയാഘോഷിക്കാന്‍ തിരിച്ചതായിരുന്നു. അവരുടെ വാഹനം മറ്റൊരു കാറിനെ ഇടിച്ചാണ് ദുരന്തമുണ്ടായത്.
മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞിരുന്നു. കാറില്‍ നിന്ന് തെറിച്ചുവീണാണ് പെണ്‍കുട്ടി രക്ഷപ്പെട്ടത്.
വാദി ദവാസിര്‍ അല്‍റെയ്ന്‍ റോഡില്‍ ഹിജ്‌റതുല്‍ നമീസിനടുത്ത് രണ്ടു വാഹനങ്ങള്‍ കൂട്ടിയിടിച്ച് കത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് സംഭവസ്ഥലത്തേക്ക് കുതിച്ചതെന്ന് റിയാദ് റെഡ്ക്രസന്റ് അറിയിച്ചു. പരിക്കേറ്റവരെ പ്രാഥമിക ചികിത്സ നല്‍കി ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
അതേസമയം ബീഷയിലേക്കുള്ള വാദി ദവാസിര്‍ അല്‍റെയ്ന്‍ റോഡില്‍ അപകടം നിത്യസംഭവമാണെന്ന് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയുണ്ട്. നിരവധി വളവുകളുളള ഈ സിംഗിള്‍ ലൈന്‍ റോഡില്‍ ഗതാഗതക്കുരുക്കും പതിവാണ്. റോഡിലെ ഗതാഗത സംവിധാനം പുനഃക്രമീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

Latest News