തിരുവനന്തപുരം - വിവാദമായ സോളാർ ലൈംഗിക പീഡനക്കേസിൽ സി.ബി.ഐയുടെ ക്ലീൻചിറ്റ് ലഭിച്ചതിന് പിന്നാലെ പ്രതികരണവുമായി കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ അടൂർ പ്രകാശ് എം.പി. തനിക്കെതിരെ നടന്നത് രാഷ്ട്രീയ പക പോക്കലെന്ന് തെളിഞ്ഞു. ആരോപണം മാനസികമായ പ്രയാസങ്ങൾ ഉണ്ടാക്കിയിരുന്നു. ഒടുവിൽ സത്യവും നീതിയും ജയിച്ചുവെന്നും അതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എം.പിക്കെതിരെ പരാതിക്കാരി ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവില്ലെന്നായിരുന്നു സി.ബി.ഐയുടെ കണ്ടെത്തൽ. പത്തനംതിട്ടയിലെ പ്രമാടം സ്‌റ്റേഡിയത്തിൽ വച്ച് പീഡിപ്പിച്ചുവെന്നായിരുന്നു അടൂർ പ്രകാശിനെതിരായ ആരോപണം. എന്നാൽ ഈ പീഡന പരാതിക്ക് തെളിവില്ലെന്ന് സി.ബി.ഐ കോടതിയെ അറിയിക്കുകയായിരുന്നു.
അടൂർ പ്രകാശ് ബാംഗ്ലൂരിൽ ഹോട്ടൽ റൂമെടുത്ത ശേഷം വിമാന ടിക്കറ്റ് അയച്ച് ക്ഷണിച്ചുവെന്നും പരാതിക്കാരി ആരോപണം ഉന്നയിച്ചിരുന്നു. എന്നാൽ ഹോട്ടൽ റൂം എടുക്കുകയോ, ടിക്കറ്റ് അയക്കുകയോ ചെയ്തതായി തെളിവില്ലെന്ന് സി.ബി.ഐ റിപ്പോർട്ടിൽ വ്യക്തമാക്കി. ഇതോടെയാണ് പരാതിക്കാരിയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടി സി.ബി.ഐ കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചത്.