മുഖ്യമന്ത്രി സ്ഥാനത്തേക്ക് അഭിപ്രായ വോട്ടെടുപ്പ് വേണമെന്ന് സച്ചിന്‍ പൈലറ്റ്

ന്യൂദല്‍ഹി- രാജസ്ഥാനില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി കരുക്കള്‍ നീക്കുന്ന സച്ചിന്‍ പൈലറ്റ് അഭിപ്രായ വോട്ടെടുപ്പ് നടത്തണമെന്ന് എ.ഐ.സി.സിയോടാവശ്യപ്പെട്ടു. ചതിയനാണെന്ന വിശേഷണത്തിലും, ബി.ജെ.പി ക്യാമ്പില്‍നിന്ന് ചില എം.എല്‍.എമാര്‍ പണം കൈപ്പറ്റിയിട്ടുണ്ടെന്ന ഗലോട്ടിന്റെ ആരോപണത്തിലുമുള്ള കടുത്ത പ്രതിഷേധം സച്ചിന്‍ രാഹുല്‍ ഗാന്ധിയേയും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും അറിയിച്ചിട്ടുണ്ട്. പ്രശ്‌നം തീര്‍ക്കാന്‍ ഗുജറാത്ത് തെരഞ്ഞെടുപ്പിന് ശേഷം മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ നേരിട്ട് ഇടപെടും. ഗലോട്ടിനെയും സച്ചിനെയും ഒന്നിച്ചിരുത്തി ചര്‍ച്ച നടത്താനാണ് നീക്കം. ഗുജറാത്ത് ഫലം വരുന്ന അടുത്ത മാസം എട്ടിന് ശേഷമാകും ചര്‍ച്ച.  

എം.എല്‍.എമാരുടെ ഭൂരിപക്ഷ പിന്തുണയിലാണ് മുഖ്യമന്ത്രി കസേര വിട്ടൊഴിയില്ലെന്ന് അശോക് ഗലോട്ട് ആവര്‍ത്തിക്കുന്നത്. ദേശീയ അധ്യക്ഷനാകാനുള്ള ഹൈക്കമാന്‍ഡിന്റെ ക്ഷണം തള്ളി രാജസ്ഥാനില്‍ തുടരുന്നതും ഈ ബലത്തിലാണ്. ഇരുപതില്‍ താഴെ എം.എല്‍.എമാരെ ഒപ്പമുള്ളൂവെന്ന് വ്യക്തമായിരുന്നെങ്കിലും, മുഴുവന്‍ പേരുടെയും നിലപാട് അഭിപ്രായ വോട്ടെടുപ്പിലൂടെ അറിയാനാണ് സച്ചിന്‍ പൈലറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്.

 

Latest News