ബിനാമികളെ പിടികൂടാന്‍ സൗദിയില്‍ പരിശോധന തുടരുന്നു; 400 കേസുകളില്‍ നടപടി

റിയാദ് - ഈ വര്‍ഷം ഇതുവരെ 401 ബിനാമി കേസുകള്‍ നിയമ നടപടികള്‍ക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി വാണിജ്യ മന്ത്രാലയം വെളിപ്പെടുത്തി. ബിനാമി ബിസിനസുകളും മറ്റു നിയമ ലംഘനങ്ങളും കണ്ടെത്താന്‍ വാണിജ്യ മന്ത്രാലയ സംഘങ്ങള്‍ ഈ വര്‍ഷം ഇതുവരെ വ്യാപാര സ്ഥാപനങ്ങളില്‍ 1,10,000 ഓളം ഫീല്‍ഡ് പരിശോധനകള്‍ നടത്തി. ബിനാമി ബിസിനസ് പ്രവണതകളില്‍ നിന്ന് സൗദി പൗരന്മാര്‍ക്ക് സംരക്ഷണം നല്‍കാന്‍ വ്യാപാര സ്ഥാപനങ്ങളില്‍ ശക്തമായ പരിശോധനകള്‍ നടത്തുന്നുണ്ടെന്നും വാണിജ്യ മന്ത്രാലയം പറഞ്ഞു.
ബിനാമി ബിസിനസ് കേസുകളിലെ കുറ്റക്കാര്‍ക്ക് അഞ്ചു വര്‍ഷം വരെ തടവും 50 ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. ബിനാമി ബിസിനസിലൂടെ സമ്പാദിക്കുന്ന പണം കണ്ടുകെട്ടുകയും സ്ഥാപനം അടപ്പിക്കുകയും ലൈസന്‍സും കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനും റദ്ദാക്കുകയും ചെയ്യും. നിയമാനുസൃത സകാത്തും ഫീസുകളും നികുതികളും നിയമ ലംഘകരില്‍ നിന്ന് ഈടാക്കുകയും ചെയ്യും. കുറ്റക്കാരായ വിദേശികളെ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം സൗദിയില്‍ നിന്ന് നാടുകടത്തി പുതിയ തൊഴില്‍ വിസയില്‍ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്ന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തുമെന്നും വാണിജ്യ മന്ത്രാലയം പറഞ്ഞു.

 

Latest News