Sorry, you need to enable JavaScript to visit this website.

യു.എ.ഇ രോഗിയുടെ ഹൃദയം എയര്‍ ആംബലന്‍സില്‍ സൗദിയിലെത്തിച്ച് മാറ്റിവെച്ചു

റിയാദ് - യു.എ.ഇ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ മസ്തിഷ്‌ക മരണം സംഭവിച്ച രോഗിയില്‍ നിന്ന് നീക്കം ചെയ്ത ഹൃദയം റിയാദ് കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിയില്‍ മാറ്റിവെച്ചു. ഒരു മാസത്തിനിടെ യു.എ.ഇയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച രോഗിയുടെ ഹൃദയം കിംഗ് ഫൈസല്‍ ആശുപത്രിയില്‍ വെച്ച് രോഗിയില്‍ മാറ്റിവെക്കുന്ന രണ്ടാമത്തെ ശസ്ത്രക്രിയയാണിത്. ഈ മാസാദ്യമാണ് സമാന രീതിയിലുള്ള ആദ്യത്തെ ഓപ്പറേഷന്‍ നടത്തിയത്.
സൗദി സൗദി സെന്റര്‍ ഫോര്‍ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷനുമായും യു.എ.ഇയിലെ നാഷണല്‍ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് പ്രോഗ്രാമുമായും (ഹയാത്ത്) എയര്‍ ആംബുലന്‍സ് വിഭാഗവുമായും സഹകരിച്ചും മസ്തിഷ്‌ക മരണം സംഭവിച്ച രോഗിയുടെ ബന്ധുക്കളുടെ അനുമതി വാങ്ങിയും നിയമാനുസൃത നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയുമാണ് യു.എ.ഇയില്‍ രോഗിയില്‍ നിന്ന് നീക്കം ചെയ്ത ഹൃദയം റെക്കോര്‍ഡ് സമയത്തിനകം റിയാദിലെത്തിച്ച് ഹൃദ്രോഗിയില്‍ മാറ്റിവെച്ചത്. റിയാദ് കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ നിന്നുള്ള കാര്‍ഡിയാക് സര്‍ജറി കണ്‍സള്‍ട്ടന്റ് ഡോ. ഫൈസല്‍ അല്‍അംരിയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം അബുദാബി ക്ലെവ്‌ലാന്റ് ആശുപത്രിയില്‍ എത്തിയാണ് മസ്തിഷ്‌ക മരണം സംഭവിച്ച 38 കാരനായ രോഗിയില്‍ നിന്ന് വ്യാഴാഴ്ച രാവിലെ ഹൃദയം നീക്കം ചെയ്തത്.
രാവിലെ 11.30 എയര്‍ ആംബുലന്‍സില്‍ ഹൃദയം റിയാദ് ആശുപത്രിയിലെത്തിച്ചു. ഉടന്‍ തന്നെ 54 കാരനായ രോഗിയില്‍ ഹൃദയമാറ്റിവെക്കല്‍ ശസ്ത്രക്രിയ ആരംഭിച്ചു. അഞ്ചു മണിക്കൂര്‍ നീണ്ടുനിന്ന ഓപ്പറേഷന്‍ വിജയകരമായി പൂര്‍ത്തിയായതായി വൈകീട്ട് 4.30 ന് മെഡിക്കല്‍ സംഘം അറിയിച്ചു. റിയാദ് കിംഗ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ ഇതുവരെ 428 ഹൃദയമാറ്റിവെക്കല്‍ ശസ്ത്രക്രിയകള്‍ നടത്തിയിട്ടുണ്ട്.

 

 

Latest News