Sorry, you need to enable JavaScript to visit this website.

ചരിത്രം മാറ്റി എഴുതേണ്ട സമയം അതിക്രമിച്ചു, സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് അമിത് ഷാ

ന്യൂദല്‍ഹി- ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ചരിത്രം തിരുത്തിയെഴുതാന്‍ ചരിത്രകാരന്മാര്‍ തയാറാകണമെന്നും സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമെന്നും
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
നമ്മുടെ ചരിത്രം തെറ്റായി ചിത്രീകരിക്കപ്പെടുകയും വളച്ചൊടിക്കപ്പെടുകയും ചെയ്തതായി ഒരു ചരിത്ര വിദ്യാര്‍ത്ഥി എന്ന നിലയില്‍ പലപ്പോഴും കേള്‍ക്കാറുണ്ട്. ഒരുപക്ഷേ അത് ശരിയായിരിക്കാം. പക്ഷേ നമ്മള്‍ ഇപ്പോള്‍ ഇത് തിരുത്തണം, ദല്‍ഹിയില്‍ നടന്ന  അസം സര്‍ക്കാര്‍ പരിപാടിയില്‍ അമിത് ഷാ പറഞ്ഞു.
ചരിത്രം ശരിയായ രീതിയില്‍ അവതരിപ്പിക്കുന്നതില്‍ നിന്ന് ആരാണ്  തടയുന്നതെന്നാണ് ഞാന്‍ നിങ്ങളോട് ചോദിക്കുന്നത്. പതിനേഴാം നൂറ്റാണ്ടിലെ അഹോം ജനറല്‍ ലച്ചിത് ബര്‍ഫുകന്റെ 400ാം ജന്മദിനത്തിന്റെ ത്രിദിന അനുസ്മരണ പരിപാടിയുടെ  രണ്ടാം ദിവസം അമിത് ഷാ പറഞ്ഞു.
ഇദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥം നവംബര്‍ 24 ലച്ചിത് ദിനമായി ആചരിക്കുന്നു.
 തെറ്റായ ചരിത്ര വിവരണം ഉപേക്ഷിച്ച് 150 വര്‍ഷം ഭരിച്ചിരുന്ന 30 രാജവംശങ്ങളെയും സ്വാതന്ത്ര്യത്തിനായി പോരാടിയ 300 പ്രമുഖ വ്യക്തികളെയും കുറിച്ച് ഗവേഷണം നടത്താന്‍ എല്ലാ വിദ്യാര്‍ത്ഥികളോടും യൂണിവേഴ്‌സിറ്റി പ്രൊഫസര്‍മാരോടും അഭ്യര്‍ത്ഥിക്കുകയാണെന്ന് അമിത് ഷാ  പറഞ്ഞു.
ആവശ്യമായ ചരിത്രം എഴുതിക്കഴിഞ്ഞാല്‍, തെറ്റായ വിവരണം പ്രചരിക്കുന്നുവെന്ന ധാരണ ഇല്ലാതാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചരിത്രകാരന്മാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ ഗവേഷണത്തിന് കേന്ദ്രം സഹായിക്കുമെന്ന് ആഭ്യന്തര മന്ത്രി ഉറപ്പുനല്‍കി.
മുന്നോട്ട് പോകുക, ഗവേഷണം നടത്തുക, ചരിത്രം തിരുത്തിയെഴുതുക. ഇങ്ങനെയാണ് നമുക്ക് ഭാവി തലമുറയെ സ്വാധീനിക്കാന്‍ കഴിയുക- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചരിത്രം തിരുത്തിയെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുഗള്‍ വ്യാപനം തടയുന്നതില്‍ ലചിത്  അനാരോഗ്യം ഉണ്ടായിരുന്നിട്ടും, സരിയഘട്ട് യുദ്ധത്തില്‍ അവരെ പരാജയപ്പെടുത്തിയെന്ന് അമിത് ഷാ പറഞ്ഞു.
ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായുള്ള വടക്കുകിഴക്കന്‍ വിഭജനം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇല്ലാതാക്കിയതായും  അമിത് ഷാ പറഞ്ഞു. സര്‍ക്കാരിന്റെ ശ്രമങ്ങള്‍ വടക്കുകിഴക്കന്‍ മേഖലയില്‍ സമാധാനത്തിന് കാരണമായെന്നും അദ്ദേഹം അവകാശപ്പെട്ടു.
 ലച്ചിത് ബര്‍ഫുകനെക്കുറിച്ചുള്ള പുസ്തകങ്ങള്‍  പത്ത് ഭാഷകളിലേക്കെങ്കിലും വിവര്‍ത്തനം ചെയ്യാന്‍ അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയോട് അമിത് ഷാ ആഹ്വാനം ചെയ്തു.

 

Latest News