ഗൂഗിളില്‍ നോക്കി വീട്ടില്‍ കള്ളനോട്ട് നിര്‍മാണം; അമ്മയും മകളും പിടിയില്‍

കോട്ടയം-  10 രൂപ മുതല്‍ 500 രൂപവരെയുളള കള്ളനോട്ട് വീട്ടില്‍ നിര്‍മിച്ച അമ്മയും മകളും പിടിയിലായി. ലോട്ടറി കച്ചവടക്കാര്‍ക്ക് കള്ളനോട്ട് നല്‍കി ലോട്ടറി വാങ്ങുകയായിരുന്നു രീതി. ആലപ്പുഴ അമ്പലപ്പുഴ കലവൂര്‍ ക്രിസ്തുരാജ് കോളനിയില്‍ പറമ്പില്‍ വീട്ടില്‍ വിലാസിനി (68) മകള്‍ ഷീബ(34) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.  നഗരത്തിലെ ലോട്ടറി കടയില്‍ ലോട്ടറി വാങ്ങുന്നതിനായി കള്ളനോട്ടുമായി എത്തുകയും സംശയം തോന്നിയ കടയുടമ പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് വെസ്റ്റ് പോലീസ് സ്ഥലത്തെത്തി നോട്ടുകള്‍ കള്ളനോട്ട് ആണെന്ന് തിരിച്ചറിയുകയും വിലാസിനിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ഇവരുടെ പക്കല്‍നിന്നും 100 രൂപയുടെ 14 വ്യാജ നോട്ടുകള്‍  കണ്ടെടുത്തു. വിലാസിനിയെ ചോദ്യം ചെയ്തതില്‍ നിന്നും ഇവരുടെ മകള്‍ കൂടി ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് മനസിലാക്കിയ പോലീസ് സംഘം ഇവര്‍ ഇപ്പോള്‍ വാടകയ്ക്ക് താമസിക്കുന്ന കുറിച്ചി കാലായിപ്പടി ഭാഗത്തെ വീട്ടില്‍ എത്തി മകള്‍ ഷീബയെ പിടികൂടി. തുടര്‍ന്ന് വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിന്നും വീടിന്റെ ഹാളിലെ കട്ടിലിനടിയില്‍ കടലാസില്‍ ഒളിച്ചു വച്ചിരുന്ന 500, 200, 100, 10 രൂപയുടെ നോട്ടുകളും പോലീസ് കണ്ടെടുത്തു. കൂടാതെ വ്യാജ നോട്ടുകള്‍ ഉണ്ടാക്കുവാന്‍ ഉപയോഗിക്കുന്ന ലാപ്‌ടോപ്പും  പ്രിന്ററും സ്‌കാനറും പോലീസ് കണ്ടെടുത്തു. യുവതിയെ ചോദ്യം ചെയ്തതില്‍ നിന്നും ഗൂഗിളില്‍ സെര്‍ച്ച് ചെയ്തു പഠിച്ച ശേഷമാണ് വ്യാജ കറന്‍സി ഉണ്ടാക്കിയതെന്നും അതിനുശേഷം അമ്മയുടെ കയ്യില്‍ കൊടുത്തു വിട്ട് ലോട്ടറി കച്ചവടക്കാര്‍ക്കും, മാര്‍ക്കറ്റിലെ മറ്റ് ചെറുകിട കച്ചവടക്കാര്‍ക്കും ആയി സാധനങ്ങള്‍ വാങ്ങി അവയ്ക്കുള്ള വിലയായി വ്യാജ നോട്ട് കൊടുത്തു മാറുകയായിരുന്നുവെന്നും പോലീസിനോട് പറഞ്ഞു.ഈ കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു

 

Latest News