കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിക്ക് പീഡനം; പ്രതിക്ക് 29 വര്‍ഷം തടവ്

കാസര്‍കോട്- പതിനേഴുകാരിയെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി നിരവധി തവണ പീഡിപ്പിച്ച കേസിലെ പ്രതിയെ കോടതി 29 വര്‍ഷം തടവിനും രണ്ടരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. മഞ്ചത്തടുക്ക പള്ളിക്ക് സമീപത്തെ പി എ  അബ്ദുള്‍കരീമിനെ(33)യാണ് കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ്(ഒന്ന്) കോടതി ജഡ്ജി എ മനോജ് പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കില്‍ രണ്ടരവര്‍ഷം അധികതടവ് അനുഭവിക്കണം.

കാസര്‍കോട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. 2014 ജൂലായ് മാസം മുതല്‍ പെണ്‍കുട്ടിയെ അബ്ദുള്‍കരീം നിരവധി തവണ ക്രൂരമായ രീതിയില്‍ ലൈംഗികപീഡനത്തിനിരയാക്കിയെന്നാണ് കേസ്. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയത് അന്നത്തെ കാസര്‍കോട് ഇന്‍സ്‌പെക്ടറായിരുന്ന ടി പി ജേക്കബ്ബാണ്. ഇന്‍സ്‌പെക്ടര്‍മാരായിരുന്ന സി കെ  സുനില്‍കുമാര്‍, പി കെ  സുധാകരന്‍ എന്നിവരാണ് തുടര്‍ന്ന് അന്വേഷണം നടത്തിയത്. പിന്നീട് വന്ന ഇന്‍സ്‌പെക്ടര്‍ എം പി  ആസാദാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ 14 സാക്ഷികളെ വിസ്തരിക്കുകയും പതിനെട്ടോളം രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പ്രകാശ് അമ്മണ്ണായ ഹാജരായി.  

 

Latest News