സൂറത്ത് - കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിനിടെ ആൾക്കൂട്ടത്തിൽ നിന്നൊരാളുടെ ഇടപെടൽ. പ്രചാരണത്തിരക്കുകൾക്കിടെ, വധഭീഷണി അടക്കമുള്ള പ്രിയ നേതാവിന്റെ അടുത്തേക്ക് കൈ ഉയർത്തിയാണിയാൾ എന്തോ വിളിച്ചുപറഞ്ഞ് അടുത്തുവരുന്നത്.
അതോടെ രാഹുൽ പ്രസംഗം നിർത്തി, ആളെ കേൾക്കാൻ തയ്യാറായി. ഉടനെ ആളുകളുടെ നിറഞ്ഞ കരഘോഷം. എന്തായിരിക്കും ആൾക്കൂട്ടത്തിലുള്ള ആൾ പറഞ്ഞത്? എന്താണ് രാഹുൽ അതോട് പ്രതികരിച്ചത്? സമൂഹമാധ്യമങ്ങളിൽ വൈറാലാണാ മറുപടി.
ഗുജറാത്തിലെ ആദ്യ തെരഞ്ഞെടുപ്പ് റാലിയിൽ, സൂറത്ത് ജില്ലയിലെ മഹുവയിൽ ഗോത്രവർഗക്കാരെ അഭിസംബോധന ചെയ്യവേയാണ് സംഭവം. പരിഭാഷകന്റെ സഹായത്തോടെ പ്രസംഗിക്കവേ, ആൾക്കൂട്ടത്തിലുള്ള ആൾ പ്രസംഗം തടസ്സപ്പെടുത്തി ഉറക്കെ വിളിച്ചുപറഞ്ഞു:
'സ്‌റ്റേജിലെ വിവർത്തകനെ കൊണ്ട് ഗുജറാത്തി ഭാഷയിൽ സംസാരിക്കുന്നതിന് പകരം ഹിന്ദിയിൽ പ്രസംഗിക്കണമെന്നായിരുന്നു' ഇയാളുടെ ആവശ്യം. താങ്കൾ ഹിന്ദിയിൽ സംസാരിക്കൂ...ഞങ്ങൾക്ക് മനസ്സിലാകും, ഒരു വിവർത്തകന്റെയും സഹായം വേണ്ടെന്നായിരുന്നു ഇയാൾ ആവശ്യപ്പെട്ടത്.
തുടർന്ന് രാഹുലിന്റെ ഊഴമായിരുന്നു. ആദ്യം രാഹുൽ ഗാന്ധി പ്രസംഗം തത്ക്കാലത്തേക്കു നിർത്തി വേദിയിൽനിന്ന് ഇയാളോട് ചോദിച്ചു: 'ചലേഗാ ഹിന്ദി? (ഹിന്ദി ശരിയാകുമോ)', എന്നദ്ദേഹം ആരാഞ്ഞു. അതോടെ രാഹുലിന് നിറഞ്ഞ കയ്യടിയായിരുന്നു. പിന്നീട് അദ്ദേഹം സംസാരം തുടർന്നു.
ഗോത്ര വർഗക്കാരാണ് രാജ്യത്തിന്റെ ആദ്യ ഉടമകളെന്ന് പറഞ്ഞ രാഹുൽ ബി.ജെ.പി അത് തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്നും പറഞ്ഞു. അവർ നിങ്ങളെ 'വനവാസി' എന്ന് വിളിക്കുന്നു. പക്ഷേ, നിങ്ങൾ ഇന്ത്യയുടെ ആദ്യ ഉടമകളാണെന്ന് അവർ പറയുന്നില്ല. നിങ്ങൾ കാട്ടിലാണ് ജീവിക്കുന്നത്. നിങ്ങൾ വ്യത്യാസം കാണുന്നുണ്ടോ? അതിനർത്ഥം നിങ്ങൾ നഗരങ്ങളിൽ ജീവിക്കാൻ അവർ ആഗ്രഹിക്കുന്നില്ല എന്നാണ്. നിങ്ങളുടെ കുട്ടികൾ എൻജിനീയർമാരും ഡോക്ടർമാരും ആകും; വിമാനം പറത്താൻ പഠിക്കുക, ഇംഗ്ലീഷ് സംസാരിക്കുക-രാഹുൽഗാന്ധി കൈയടികൾക്കിടെ പറഞ്ഞു.