Sorry, you need to enable JavaScript to visit this website.

അന്യജാതിക്കാരനെ വിവാഹം ചെയ്ത മകളെ പിതാവ് വെടിവച്ചു കൊന്ന് സ്യൂട്ട്‌കേസിലാക്കി

മഥുര- ഉത്തര്‍പ്രദേശിലെ മഥുരയില്‍ അന്യജാതിക്കാരനെ വിവാഹം ചെയ്ത മകളെ പിതാവ് വെടിവച്ച് കൊന്ന് സ്യൂട്ട്‌കേസിലാക്കി വഴിയില്‍ തള്ളി. ബദര്‍പുര്‍ സ്വദേശി ആയുഷി ചൗധരിയാണ് (22) കൊല്ലപ്പെട്ടത്.സംഭവത്തില്‍ ആയുഷിയുടെ പിതാവ് നിതേഷ് യാദവിനെ പോലീസ് അറസ്റ്റ് ചെയ്തു. മഥുരയില്‍ യമുന എക്‌സ്പ്രസ് വേയിലെ സര്‍വീസ് റോഡിലാണ് മൃതദേഹം കണ്ടെത്തിയത്.
മകളെ കൊലപ്പെടുത്തിയ ശേഷം നിതേഷ് യാദവ് മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ചുവന്ന സ്യൂട്ട്‌കേസിലാക്കി വഴിയരികില്‍ തള്ളുകയായിരുന്നു. ഭാര്യയുടെ സഹായത്തോടെയാണ് മൃതദേഹം സ്യൂട്ട്‌കേസിലാക്കിയതെന്ന് പോലീസ് പറഞ്ഞു.

മകള്‍ അന്യജാതിക്കാരനെ വിവാഹം ചെയ്തതില്‍ കുപിതനായ നിതേഷ് യാദവ് മകളെ വെടിവച്ച് കൊല്ലുകയായിരുന്നു. ദല്‍ഹിയില്‍ ബിസിഎ വിദ്യാര്‍ഥിയായിരുന്ന ആയുഷി
 പലപ്പോഴും രാത്രി വൈകി എത്തുന്നതിലും പിതാവിന് എതിര്‍പ്പുണ്ടായിരുന്നു.  
വീട്ടുകാരോട് പറയാതെയാണ് ആയുഷി മറ്റൊരു ജാതിയില്‍പ്പെട്ട ഛത്രപാല്‍ എന്നയാളെ വിവാഹം കഴിച്ചത്. ഇക്കാര്യം സംബന്ധിച്ചുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ചായിരുന്നു ആയുഷിയെ നിതേഷ് യാദവ് വെടിവച്ചത്.
മൃതദേഹത്തില്‍ മുഖത്തും തലയിലും രക്തം പുരണ്ടിരുന്നുവെന്നും ശരീരമാസകലം മുറിവുകളുണ്ടായിരുന്നെന്നും പോലീസ് പറഞ്ഞു.
സ്യൂട്ട്‌കേസ് കണ്ടെത്തിയ തൊഴിലാളികളാണ് പോലീസിനെ വിവരം അറിയിച്ചത്. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലെ ബലൂനി സ്വദേശിയായ നിതേഷ് യാദവിന്റെ കുടുംബം അദ്ദേഹത്തിന് ജോലി ലഭിച്ചതിനെ തുടര്‍ന്ന് ദല്‍ഹിയിലേക്ക് മാറുകയായിരുന്നു.

 

Latest News