സി.എസ്.ഐ.ആര്‍ ശാസ്ത്രജ്ഞര്‍ രാമക്ഷേത്രത്തില്‍, ചോദ്യം ചെയ്ത് മഹുവ മൊയ്ത്ര

ന്യൂദല്‍ഹി- അയോധ്യയില്‍ നിര്‍മാണം പുരോഗമിക്കുന്ന രാമക്ഷേത്രത്തിലേക്ക് ഒരു സംഘം ശാസ്ത്രജ്ഞന്മാരെ അയച്ച കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ റിസര്‍ച്ചിന്റെ (സിഎസ്‌ഐആര്‍) നടപടിയെ ചോദ്യം ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) നേതാവും  ലോക്‌സഭാംഗവുമായ മഹുവ മൊയ്ത്ര.  
അടുത്ത വര്‍ഷം രാമനവമി ദിനത്തില്‍ സൂര്യരശ്മികള്‍ ശ്രീരാമന്റെ തലയില്‍ പതിക്കുന്നതിനെ കുറിച്ച് വിശദീകരിക്കാനാണ് ശസ്ത്രജ്ഞന്മാരുടെ സംഘം അയോധ്യ സന്ദര്‍ശിച്ചത്.
സന്ദര്‍ശനത്തിന് ശേഷം ഇതു സംബന്ധിച്ച വീഡിയോ പ്രധാനമന്ത്രിയുടെ ഓഫീസിനേയും (പിഎംഒ) മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളേയും ടാഗ് ചെയ്തുകൊണ്ട് സിഎസ്‌ഐആര്‍ ഷെയര്‍ ചെയ്തിരുന്നു.
2024ലെ രാമനവമി ദിനത്തില്‍ ശ്രീരാമന്റെ തലയില്‍ പതിക്കുന്ന ആദ്യ സൂര്യരശ്മികള്‍ എന്ന വിഷയത്തിലാണ് സിഎസ്‌ഐആര്‍ ശാസ്ത്രജ്ഞര്‍ ക്ഷേത്ര ട്രസ്റ്റിമാരുടെ മുന്നില്‍ വിശദീകരിച്ചത്.  എട്ട് പുതിയ വിഗ്രഹങ്ങള്‍ സ്ഥാപിക്കുന്നതിനെക്കുറിച്ചും ക്ഷേത്ര ട്രസ്റ്റിമാരുമായി ശാസ്ത്രജ്ഞര്‍ ചര്‍ച്ച ചെയ്തു.
എയ്‌റോസ്‌പേസ് എഞ്ചിനീയറിംഗ്,സമുദ്ര ശാസ്ത്രം, ലൈഫ് സയന്‍സസ് എന്നിവയുള്‍പ്പെടെ വിവിധ ശാസ്ത്ര ഗവേഷണങ്ങളിലും വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്വയംഭരണ സ്ഥാപനമായാണ് സിഎസ്‌ഐആര്‍ സ്ഥാപിതമായത്. ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലാണെങ്കിലും, ഇതൊരു സ്വയംഭരണ സ്ഥാപനമാണ്.
ഇന്ത്യന്‍ ശാസ്ത്ര സമൂഹത്തിന്റെ ഭാഗമാകുന്നതില്‍ ലജ്ജിക്കുന്നുവെന്നാണ് ഒരു മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ തനിക്ക് സന്ദേശമയച്ചതെന്ന്
ശാസ്ത്രജ്ഞരുടെ സന്ദര്‍ശനത്തെ വിമര്‍ശിച്ചുകൊണ്ട് മഹുവ മൊയ്ത്ര കുറിച്ചത്.
ലോകത്ത് ഏറ്റവും വലിയ ധനസഹായമുള്ള ഗവേഷണ വികസന സ്ഥാപനമാണ് സിഎസ്‌ഐആര്‍ ലജ്ജിക്കുന്നു. നമ്മുടെ നികുതിപ്പണമാണ് ഇതിനായി ഉപയോഗിക്കുന്നത്.  ഇതിന്റെ ഭാഗമായിരിക്കുന്നത് ലജ്ജാകരമാണ്- ശാസ്ത്രജ്ഞനെ ഉദ്ധരിച്ച് മഹുവ പറഞ്ഞു.

 

Latest News