മംഗളൂരു സ്‌ഫോടനം: പ്രതി ഉപയോഗിച്ചത് വ്യാജ ആധാര്‍, പോപ്പുലര്‍ ഫ്രണ്ട് നേതാവുമായി ബന്ധമെന്നും പോലീസ്

മംഗളൂരു-ശനിയാഴ്ച രാത്രി മംഗളൂരു സിറ്റിയില്‍ ഓട്ടോറിക്ഷയിലുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റ ഏക യാത്രക്കാരനാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് സ്ഥിരീകരിച്ച് പോലീസ്. ശിവമോഗ ഭീകരാക്രമണക്കേസില്‍ ഇയാള്‍ക്ക്പങ്കുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. മോഷ്ടിച്ച ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് ഹിന്ദുവാണെന്ന് വ്യാജരേഖ ചമച്ച പ്രതിയുടെ യഥാര്‍ഥ പേര് ഷാരിഖ് എന്നാണെന്നും പോലീസ് പറഞ്ഞു.
മംഗളൂരുവിലെ നാഗൂരിലുണ്ടായ  ഓട്ടോറിക്ഷ  സ്‌ഫോടനത്തില്‍ െ്രെഡവര്‍ക്കും യാത്രക്കാരനുമാണ് പരിക്കേറ്റിരുന്നത്. കര്‍ണാടകയിലെ ഹുബ്ബള്ളി സ്വദേശിയായ പ്രേംരാജ് എന്നയാളുടെ ആധാര്‍ കാര്‍ഡാണ് ഷാരിഖ് ഉപയോഗിച്ചത്.
ആധാര്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയിരുന്ന വിലാസം അന്വേഷിച്ചപ്പോഴാണ് ഐഡന്റിറ്റി വ്യാജമാണെന്ന് കണ്ടെത്തിയത്. യഥാര്‍ത്ഥ പ്രേംരാജിന്റെ പിതാവ് മാരുതിയെ പോലീസ് ചോദ്യം ചെയ്തു, മകന്‍ തുംകൂരിലാണെന്നും റെയില്‍വേയില്‍ ജോലി ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പോലീസ് പ്രേംരാജുമായി ഫോണില്‍ സംസാരിക്കുകയും തുംകൂര്‍ പോലീസിനോട്  വിശദാംശങ്ങള്‍  ആവശ്യപ്പെടുകയും ചെയ്തു. പ്രേംരാജിന്റെ സഹപ്രവര്‍ത്തകരുമായും സംസാരിച്ച പോലീസ്, രണ്ട് തവണ ആധാര്‍ കാര്‍ഡ് നഷ്ടപ്പെട്ടതായി കണ്ടെത്തി
 2021 ജനുവരിയില്‍ നടന്ന ശിവമോഗ സ്‌ഫോടനക്കേസില്‍ പ്രതിയെന്നു സംശയിക്കുന്ന ഷാരിഖ് ഒളിവിലായിരുന്നു.
നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് (പിഎഫ്‌ഐ) നേതാവ് ഇജാസുമായി  പ്രതിക്ക് ബന്ധമുണ്ടെന്നും പോലീസ് കണ്ടെത്തി.
 2022 ഒക്ടോബര്‍ 23ന് സംഗമേശ്വര ക്ഷേത്രത്തിന് മുന്നില്‍ നടന്ന കോയമ്പത്തൂര്‍ സിലിണ്ടര്‍ സ്‌ഫോടനവുമായി മംഗലാപുരം സ്‌ഫോടനത്തിന് സാമ്യമുണ്ട്. രണ്ട് സംഭവങ്ങളും നടന്നത് ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്രയിലായിരുന്നു.

 

Latest News