ഇന്ത്യയിലെ എല്ലാ തടവുകാര്‍ക്കും ഇനി ആധാര്‍

ന്യൂദല്‍ഹി- ഇന്ത്യയിലെ മുഴുവന്‍ തടവുകാരെയും ആധാറില്‍ ചേര്‍ക്കാന്‍ നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ യുനിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ, പ്രിസണര്‍ ഇന്‍ഡക്ഷന്‍ ഡോക്യുമെന്റ് അടിസ്ഥാനമാക്കി ആധാര്‍ അനുവദിക്കാനും പുതുക്കി നല്‍കാനുമാണ് തീരുമാനം. 2017ല്‍ തടവുകാര്‍ക്കും ആധാര്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നെങ്കിലും യുനിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ നിഷ്‌കര്‍ഷിച്ചിരുന്ന അവശ്യരേഖകളുടെ അഭാവം മൂലം സാധിച്ചിരുന്നില്ല.
ഇതേതുടര്‍ന്ന് പ്രിസണ്‍ ഓഫിസറുടെ ഒപ്പും സീലുമുള്ള ഇ-പ്രിസണ്‍ മൊഡ്യൂളിലെ രേഖകള്‍ അടിസ്ഥാനമാക്കി ആധാര്‍ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. എല്ലാ ജയിലുകളിലും ഇതിനായി പ്രത്യേക ക്യാമ്പ് നടത്താന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികളെ കോടതിയില്‍ ഹാജരാക്കല്‍, ജയിലിലേക്കുള്ള മടക്കം, ഗതാഗതം, ആരോഗ്യ സൗകര്യങ്ങള്‍, ആശുപത്രിയിലേക്ക് മാറ്റല്‍, സൗജന്യ നിയമസഹായം, പരോള്‍, വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം, ജയില്‍ മോചനം തുടങ്ങിയ സുഗമമാക്കാന്‍ ആധാര്‍ അനുവദിക്കുന്നതിലൂടെ എളുപ്പമാകും എന്നാണ് വിലയിരുത്തല്‍. 148 സെന്‍ട്രല്‍ ജയിലുകള്‍, 424 ജില്ലാ ജയിലുകള്‍, 564 സബ് ജയിലുകള്‍, 32 വനിതാ ജയിലുകള്‍, 10 ബോസ്റ്റല്‍ സ്‌കൂളുകള്‍ എന്നിവയുള്‍പ്പെടെ 1319 ജയിലുകള്‍ രാജ്യത്തുണ്ടെന്നാണ് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്ക്.

Latest News