Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ട്രംപിന്റെ അക്കൗണ്ട് പുനസ്ഥാപിച്ച് ട്വിറ്റര്‍;  ആര്‍ക്ക് വേണമെന്ന് പ്രതികരണം 

ന്യൂയോര്‍ക്ക്- അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അക്കൗണ്ട് ട്വിറ്റര്‍ പുനസ്ഥാപിച്ചു. ട്രംപിനെ ട്വിറ്ററിലേക്ക് തിരികെയെത്തിക്കണോ എന്ന കാര്യത്തില്‍ ട്വിറ്റര്‍ മേധാവി എലോണ്‍ മസ്‌ക് ഒരു അഭിപ്രായ വോട്ടെടുപ്പ് നടത്തിയിരുന്നു. ഇതിന്റെ ഫലത്തെ അടിസ്ഥാനപ്പെടുത്തിയാണ് ട്രംപിന്റെ അക്കൗണ്ട് പുനസ്ഥാപിക്കാന്‍ തീരുമാനിച്ചത്. യുഎസ് ക്യാപിറ്റോള്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ട്രംപിന് ട്വിറ്റര്‍ നിരോധനം ഏര്‍പ്പെടുത്തിയത്.
'ജനങ്ങള്‍ സംസാരിച്ചു. ട്രംപിനെ തിരിച്ചെടുക്കും' എന്നാണ് വോട്ടെടുപ്പിന് ശേഷം മസ്‌ക് ട്വീറ്റ് ചെയ്തത്. 'വോക്സ് പോപ്പുലി, വോക്സ് ഡീ' എന്ന ലാറ്റിന്‍ പദപ്രയോഗവും അദ്ദേഹം ഉപയോഗിച്ചു. 'ജനങ്ങളുടെ ശബ്ദം ദൈവത്തിന്റെ ശബ്ദമാണ്' എന്നാണ് ഇതിന്റെ അര്‍ത്ഥം. മസ്‌കിന്റെ ട്വീറ്റിന് പിന്നാലെ ട്രംപിന്റെ അക്കൗണ്ട് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടു.
ശനിയാഴ്ചയാണ് എലോണ്‍ മസ്‌ക് ട്വിറ്റര്‍ വോട്ടെടുപ്പ് ആരംഭിച്ചത്. 'മുന്‍ പ്രസിഡന്റ് ട്രംപിന്റെ അക്കൗണ്ട് പുനഃസ്ഥാപിക്കണോ?' എന്നായിരുന്നു വോട്ടെടുപ്പ് ചോദ്യം. മൈക്രോബ്ലോഗിംഗ് സൈറ്റിലേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ നേരിയ വോട്ടിന്റെ വ്യത്യാസമാണ് ഉണ്ടായിരുന്നത്. 51.8 ശതമാനം ഉപയോക്താക്കളും മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ട്വിറ്ററില്‍ തിരിച്ചെത്തണമെന്ന് വോട്ട് ചെയ്തു. മാധ്യമ പ്രവര്‍ത്തകനായ ജോര്‍ദാന്‍ പീറ്റേഴ്സണിന്റെയും ആക്ഷേപഹാസ്യ വെബ്സൈറ്റ് ബാബിലോണ്‍ ബീയുടെയും അക്കൗണ്ടുകള്‍ മസ്‌ക് നേരത്തെ പുനഃസ്ഥാപിച്ചിരുന്നു. ട്വിറ്ററിലെ കൂട്ട പിരിച്ചുവിടല്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന സമയത്താണ് എലോണ്‍ മസ്‌ക് ഈ വോട്ടെടുപ്പ് നടത്തിയത്.
അതേസമയം, ട്വിറ്ററിലേക്ക് തിരികെയെത്താന്‍ താല്പര്യമില്ലെന്നാണ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത്. ഡെമോക്രാറ്റ് ജോ ബൈഡന്റെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വിജയം പ്രഖ്യാപിക്കാന്‍ തയ്യാറെടുക്കുന്നതിനിടെ ട്രംപിന്റെ അനുയായികള്‍ യുഎസ് ക്യാപിറ്റോളിലേക്ക് ഇരച്ചുകയറിയതായിരുന്നു അദ്ദേഹത്തിന് ട്വിറ്റര്‍ വിലക്കേര്‍പ്പെടുത്താന്‍ കാരണം. കൂടുതല്‍ അക്രമത്തിന് പ്രേരണയാകാനുള്ള സാധ്യത മുന്നില്‍ക്കണ്ട് ട്രംപിന്റെ അക്കൗണ്ട് സ്ഥിരമായി സസ്പെന്‍ഡ് ചെയ്തതായി ട്വിറ്റര്‍ അറിയിക്കുകയായിരുന്നു. 'അതിന് ഒരു കാരണവും ഞാന്‍ കാണുന്നില്ല' എന്നാണ് ട്വിറ്ററിലേക്ക് മടങ്ങിയെത്തുമോ എന്ന ചോദ്യത്തിന് മാധ്യമപ്രവര്‍ത്തകരോട് ട്രംപിന്റെ പ്രതികരണം. തന്റെ ട്രംപ് മീഡിയ & ടെക്നോളജി ഗ്രൂപ്പ് സ്റ്റാര്‍ട്ടപ്പ് വികസിപ്പിച്ചെടുത്ത പുതിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ ഉറച്ചുനില്‍ക്കും. ട്രൂത്ത് സോഷ്യലില്‍ ട്വിറ്ററിനേക്കാള്‍ മികച്ച ഉപയോക്തൃ ഇടപെടലുണ്ടെന്നും അത് അതിശയകരമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.
 

Latest News