ആറുമാസത്തെ ഇടവേളയില്‍ രണ്ടു പോക്‌സോ കേസ്; പ്രതി അറസ്റ്റില്‍

പത്തനംതിട്ട- ആറുമാസം  മുന്‍പ് 17 കാരിയെവശീകരിച്ച് പീഡിപ്പിച്ച് നഗ്‌ന ചിത്രങ്ങള്‍ കൈക്കലാക്കുകയും ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ റിമാന്‍ഡ് കഴിഞ്ഞ് ഇറങ്ങിയതിന് പിന്നാലെ പതിനാലുകാരിയെ പീഡിപ്പിച്ച ശേഷം സ്വര്‍ണം തട്ടിയെടുത്ത യുവാവ് വീണ്ടും അറസ്റ്റില്‍.
ഏനാദിമംഗലം മാരൂര്‍ ചാങ്കൂര്‍ കണ്ടത്തില്‍പറമ്പില്‍ വാടകയ്ക്ക് താമസിക്കുന്ന അജിത്ത് ( 21 ) ആണ് അറസ്റ്റിലായത് . സാമൂഹിക മാധ്യമങ്ങള്‍ വഴിയാണ് ഇയാള്‍ ഇരകളെ വശീകരിച്ചത് . ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട് പ്രണയം നടിച്ച് പ്രലോഭിപ്പിച്ചാണ് പതിനാലുകാരിയെ പ്രതി വശത്താക്കിയത് . കഴിഞ്ഞ സെപ്റ്റംബര്‍ മാസം രാത്രി പെണ്‍കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ അതിക്രമിച്ചുകയറി ലൈംഗിക പീഡനത്തിന് വിധേയയാക്കി . ഇത് മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു . തുടര്‍ന്ന് ചിത്രവും മറ്റും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയുടെ സ്വര്‍ണവും പണവും തട്ടിയെടുത്തു . വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി വീണ്ടും പീഡിപ്പിക്കുകയും ചെയ്തു . പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു . ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്റെ നിര്‍ദേശപ്രകാരം പോലീസ് ഇന്‍സ്‌പെക്ടര്‍ ടി.ഡി. പ്രജീഷിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത് . ആറുമാസം മുമ്പാണ് സമാനരീതിയില്‍ പതിനേഴുകാരിയെ പ്രണയം നടിച്ചും വിവാഹ വാഗ്ദാനം ചെയ്തും പീഡിപ്പിച്ച കേസില്‍ അജിത്ത് അറസ്റ്റിലായത് . നഗ്‌ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്വര്‍ണം കൈക്കലാക്കുകയും ചെയ്തു . കേസില്‍ ഇയാളെ അടൂര്‍ പോലീസ് തന്നെയാണ് അറസ്റ്റ് ചെയ്തത് . കോടതിയില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങിയ പ്രതി ജാമ്യ ഉപാധികള്‍ ലംഘിച്ചാണ് കുറ്റകൃത്യം ആവര്‍ത്തിച്ചത് .

 

Latest News