Sorry, you need to enable JavaScript to visit this website.

കത്ത് കത്തുന്നു, തിരുവനന്തപുരം നഗരസഭ  യോഗം ഇന്ന്, മേയറും പങ്കെടുക്കും 

തിരുവനന്തപുരം- തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദം ചര്‍ച്ചചെയ്യാന്‍ ഇന്ന് പ്രത്യേക കൗണ്‍സില്‍ യോഗം ചേരും. ബിജെപി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ കത്ത് പരിഗണിച്ചാണ് മേയര്‍ ആര്യാ രാജേന്ദ്രന്‍ പ്രത്യേക കൗണ്‍സില്‍ വിളിച്ചത്. ഈ മാസം 22 ന് യോഗം വിളിക്കണമെന്നായിരുന്നു ബിജെപി ആവശ്യം. എന്നാല്‍ അതിന് രണ്ട് ദിവസം മുമ്പേ മേയര്‍ പ്രത്യേക കൗണ്‍സില്‍ വിളിച്ചു.
പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ നിന്ന് മേയറെ മാറ്റി നിര്‍ത്തണമെന്ന പുതിയ ആവശ്യം കൂടി ബിജെപി ഉയര്‍ത്തിയിട്ടുണ്ട്. സത്യപ്രതിജ്ഞാലംഘനം നടത്തിയ മേയര്‍ ജനാധിപത്യ മര്യാദ പാലിച്ച് യോഗത്തില്‍ നിന്ന് വിട്ട് നില്‍ക്കണമെന്നാണ് ആവശ്യം. എന്നാല്‍ ഇതിന് വഴങ്ങേണ്ടെന്നാണ് എല്‍ഡിഎഫ് തീരുമാനം. ഈ സാഹചര്യത്തില്‍ വൈകീട്ട് നാല് മണിക്ക് ചേരുന്ന പ്രത്യേക കൗണ്‍സില്‍ കലുഷിതമാകാന്‍ സാധ്യതയുണ്ട്. കൗണ്‍സില്‍ യോഗത്തിന് മുമ്പ് രാവിലെ എല്‍ഡിഎഫ് യോഗം ചേര്‍ന്ന് മറുതന്ത്രങ്ങള്‍ ആസൂത്രണം ചെയ്യും. രാവിലെ മുതല്‍ പതിവുപോലെ കോര്‍പ്പറേഷന് അകത്ത് പ്രതിപക്ഷ കൗണ്‍സിലര്‍മാരുടേയും പുറത്ത് യുഡിഎഫിന്റേയും ബിജെപിയുടേയും പ്രതിഷേധങ്ങള്‍ നടക്കും.
മേയറുടെ പേരിലുള്ള വിവാദ കത്തിനെക്കുറിച്ച് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് ഇന്നലെ ക്രൈം ബ്രാഞ്ച് മേധാവിക്ക് നല്‍കി. അവധിയിലായിരുന്ന ക്രൈംബ്രാഞ്ച് മേധാവി ഷേക് ദര്‍വേസ് സാഹിബ് കഴിഞ്ഞ ദിവസം തിരിച്ചെത്തിയിരുന്നു. അദ്ദേഹം എത്താഞ്ഞതിനാലാണ് റിപ്പോര്‍ട്ട് നല്‍കുന്നത് വൈകിയത്. കത്തിന്റെ ശരിപകര്‍പ്പ് കണ്ടെത്താന്‍ കഴിയാത്തിനാല്‍ കേസെടുത്ത് അന്വേഷിക്കണമെന്നാണ് ശുപാര്‍ശ. ഇക്കാര്യത്തില്‍ ഡിജിപിയുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം തീരുമാനം എടുക്കും. അതേസമയം, വിജിലന്‍സ് അന്വേഷണം ഇനിയും അവസാനിച്ചിട്ടില്ല. അടുത്ത ആഴ്ചയാണ് കത്ത് വിവാദത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്നത്.
തിരുവനന്തപുരം കോര്‍പ്പറേഷന്‍ കത്ത് കേസ് മുഖ്യമന്ത്രി നേരിട്ട് അട്ടിമറിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇന്നലെ കുറ്റപ്പെടുത്തി. കത്ത് കത്തിച്ചതിന് തെളിവ് നശിപ്പിച്ചതിന് കേസ് എടുക്കണം. ഫോണില്‍ ആനാവൂരിന്റെ മൊഴി എടുത്തത് കേട്ട് കേള്‍വിയില്ലാത്ത പരിപാടിയാണ്.ആനാവൂര്‍ നാഗപ്പന്‍ സമാന്തര എംപ്ലോയ്മെന്റ് എക്സ്ചേഞ്ചാണെന്നും അദ്ദേഹം പരിഹസിച്ചു.

Latest News