ഫോണില്‍നിന്ന് വോയിസ് മെസേജ് കിട്ടി, അച്ഛനെ കൊന്നത് അമ്മയെന്ന് തെളിയിച്ച് മകള്‍

മുംബൈ- അച്ഛന്റെ മരണത്തിന് ഉത്തരവാദി അമ്മയാണെന്ന് തെളിയിച്ച് മകള്‍. മൂന്ന് മാസം മുമ്പാണ് മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ മഹാരാഷ്ട്രയിലെ ചന്ദ്രപുര്‍ സ്വദേശി മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരണമെന്നായിരുന്നു ധാരണ. എന്നാല്‍, ഭര്‍ത്താവിന്റെ മരണത്തിന് ഉത്തരവാദി താനാണെന്ന് ഭാര്യ രഞ്ജന രാംതെക്, കാമുകന്‍ മുകേഷ് ത്രിവേദിയെ ഫോണില്‍ വിളിച്ച് പറയുന്നതിന്റെ ശബ്ദരേഖ പുറത്ത് വന്നതോടെയാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവത്തില്‍ രഞ്ജനയെ പോലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് ആറിനായിരുന്നു സംഭവം. ഉറങ്ങുകയായിരുന്ന ഭര്‍ത്താവിനെ രഞ്ജന, തലയിണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. രാവിലെ ബന്ധുക്കളെ വിളിച്ച് ഹൃദയാഘാതം മൂലം ഭര്‍ത്താവ് മരിച്ചെന്ന് അറിയിച്ചു. പിന്നാലെ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു. 'ഞാന്‍ അയാളെ തലയണ കൊണ്ട് ശ്വാസം മുട്ടിച്ചു. രാവിലെ ബന്ധുക്കളെ വിളിച്ച് മരണവിവരം അറിയിക്കും. അയാള്‍ക്ക് ഹൃദയാഘാതം ഉണ്ടായെന്ന് പറയും', കൊലപാതകത്തിന് തൊട്ടുപിന്നാലെ രഞ്ജന, കാമുകന്‍ മുകേഷിനെ ഫോണില്‍ വിളിച്ച് അറിയിച്ചു. മൂന്ന് മാസത്തിന് ശേഷം മകള്‍ ശ്വേത അമ്മയെ കാണാനെത്തി. ഫോണ്‍ വിളിക്കാനായി അമ്മയുടെ ഫോണ്‍ വാങ്ങിയപ്പോഴാണ് ശബ്ദരേഖ കണ്ടെടുത്തത്. പിന്നാലെ, ശബ്ദരേഖയുമായി ശ്വേത പോലീസ് സ്‌റ്റേഷനിലെത്തി. ശബ്ദരേഖ കേട്ട പോലീസ്, രഞ്ജനയെയും മുകേഷിനെയും വിളിപ്പിച്ച് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു.

 

Latest News