പതിവ് തെറ്റിച്ചില്ല, മൈസുരു  വന്ദേഭാരതിലും പശുക്കുട്ടി ഇടിച്ചു  

ചെന്നൈ- മൈസൂരു-ബെംഗളൂരു-ചെന്നൈ വന്ദേ ഭാരത് ട്രെയിന് ആര്‍ക്കോണത്തിന് സമീപം പശുക്കുട്ടി ഇടിച്ചു. അപകടത്തില്‍ പശുക്കുട്ടി ചത്തു. അപകടം നടക്കുമ്പോള്‍ ട്രെയിന്‍ മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗതയിലായിരുന്നു. ചെന്നൈയിലേക്കുള്ള യാത്ര പുനരാരംഭിക്കുന്നതിന് മുമ്പ് ട്രെയിന്‍ രണ്ട് മിനിറ്റോളം നിര്‍ത്തി പരിശോധന നടത്തി. ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സര്‍വീസാണിത്. ഗുജറാത്തിലെ 
അഹമ്മദാബാദില്‍ പോത്തുകളുമായി കൂട്ടിയിടിച്ച് വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ മുന്‍ഭാഗം തകര്‍ന്നിരുന്നു. ഈ സംഭവത്തില്‍ പോത്തുകളുടെ ഉടമകള്‍ക്കെതിരെ കേസെടുത്തിരുന്നു. റെയില്‍വേ ട്രാക്കിലുണ്ടായിരുന്ന പോത്തുകള്‍ ഇടിച്ചാണ് മുംബൈ - ഗാന്ധിനഗര്‍ വന്ദേമാരത് ട്രെയിനിന്റെ മുന്‍ഭാഗം തകര്‍ന്നിരുന്നത്. തമിഴുനാട് സംഭവത്തിലും കേസെടുക്കാന്‍ പരിപാടിയുണ്ട്. 
പശുക്കിടാവിന്റെ ഉടമയെ കണ്ടെത്താനും കേസെടുക്കാനും കനത്ത പിഴ ചുമത്താനും ആലോചിക്കുന്നു. കന്നുകാലികളെ ട്രാക്കിലേക്ക് കയറ്റുന്നതിനെതിരെ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാനും നീക്കം നടത്തുകയാണ്- ദക്ഷിണ റെയില്‍വേ ചെന്നൈ ഡിവിഷനിലെ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ എ ഏലുമലൈ പറഞ്ഞു. കന്നുകാലികളെ ഇടിച്ച് നിരവധി വന്ദേ ഭാരത് ട്രെയിനുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് അദ്ദേഹം പറഞ്ഞു. 1989ലെ റെയില്‍വേ ആക്ടിന്റെ സെക്ഷന്‍ 154 പ്രകാരം കന്നുകാലികളുടെ ഉടമകള്‍ ശിക്ഷക്ക് അര്‍ഹരാണ്. റെയില്‍വേയില്‍ യാത്ര ചെയ്യുന്ന വ്യക്തികളെ അപകടപ്പെടുത്തുന്നത് ഒരു വര്‍ഷത്തെ തടവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ അനുഭവിക്കാന്‍ ഇടയാക്കുന്നതുമാണ്. സെക്കന്തരാബാദ്-വിശാഖപട്ടണം റൂട്ടിലും ഉടന്‍ തന്നെ വന്ദേഭാരത് സര്‍വീസ് ആരംഭിക്കുന്നുണ്ട്. 


 

Latest News