കൊച്ചി - ഒറ്റപ്പാലം സ്വദേശിനിയായ 17-കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ സ്ത്രീ അടക്കം എട്ടു പേർ അറസ്റ്റിൽ. മാസങ്ങൾക്കു മുമ്പ് വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ രാസലഹരി നല്കി വിവിധ ജില്ലകളിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
മട്ടാഞ്ചേരി ചക്കാമ്പാടം ജോഷി തോമസ് (40), ആലുവ ചൂർണിക്കര കരിപ്പറമ്പിൽ വീട്ടിൽ കെ.ബി സലാം (49), തൃശൂർ മണ്ണുത്തി കാളത്തോട് കാക്കശേരി വീട്ടിൽ അജിത് കുമാർ (24), പത്തനംതിട്ട കൂരംപാല ഓലക്കാവിൽ വീട്ടിൽ മനോജ് സോമൻ (34), ഉദയംപേരൂർ മാക്കാലിക്കടവ് പൂന്തുറ ചിറയിൽ ഗിരിജ (52), പുത്തൻകുരിശ് കാഞ്ഞിരക്കാട്ടിൽ അച്ചു (26), വൈറ്റില പൊന്നുരുന്നി പുറക്കാട്ട് വീട്ടിൽ നിഖിൽ ആന്റണി (37), കോട്ടയം കാണക്കാരി മുതിരക്കാല കൊച്ചുപറമ്പിൽ ബിജിൻ മാത്യു (22) എന്നിവരാണ് അറസ്റ്റിലായത്.
കേസിൽ നിലവിൽ 21 പ്രതികളാണുള്ളത്. നാലു പ്രതികളെ എറണാകുളം സെൻട്രൽ പോലീസും നാലുപ്രതികളെ പാലാരിവട്ടം പൊലീസുമാണ് അറസ്റ്റ് ചെയ്തതെന്ന് കൊച്ചി പോലീസ് അറിയിച്ചു.
കേസിലെ മുഖ്യ പ്രതി കൊല്ലം സ്വദേശി ഡൊണാൾഡ് എന്നയാൾ സമാനമായ കേസിൽ നിലവിൽ റിമാൻഡിലാണ്. 14 പേരുടെ മേൽ പീഡനക്കുറ്റവും മറ്റുള്ളവരിൽ പ്രേരണക്കുറ്റവുമാണ് ചുമത്തിയത്. ജൂൺ 21 മുതൽ ആഗസ്ത് 4 വരെയുള്ള കാലത്താണ് പീഡന പരമ്പര അരങ്ങേറിയത്. പെൺകുട്ടി എറണാകുളത്തിനു പുറമെ കൊല്ലം, തൃശൂർ, വയനാട് ജില്ലകളിൽ വച്ചും പീഡനത്തിന് ഇരയായി. കുട്ടിയെ കാണാതായതുമായി ബന്ധപ്പെട്ട് ഒറ്റപ്പാലം പാലപ്പുറം സ്‌റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിന്റെ തുടരന്വേഷണത്തിലാണ് ഞെട്ടിക്കുന്ന പീഡന വിവരം പുറത്തറിഞ്ഞത്.
എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തിയ കുട്ടിയെ പരിചയപ്പെട്ട ഡൊണാൾഡ് വിവേകാനന്ദ റോഡിലെ ഹോട്ടലിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് ഹോട്ടലുടമ ജോഷി, മാനേജർ അജിത് കുമാർ എന്നിവരും പീഡനത്തിന് ഇരയാക്കി.
വീണ്ടും കൈ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തിയ കുട്ടിയെ മനോജ് ജോലി വാഗ്ദാനം ചെയ്ത് ചിറ്റൂർ റോഡിലെ ലോഡ്ജിലെത്തിച്ചു. പിന്നീട് ഈ ലോഡ്ജിന്റെ ഉടമ സലാമും മനോജും കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് പെൺവാണിഭ സംഘങ്ങളുമായി ബന്ധമുള്ള ഗിരിജയ്ക്കു കൈമാറി. ഗിരിജ പെൺകുട്ടിയെ മറ്റു പ്രതികൾക്ക് കാഴ്ച്ചവെച്ചതായും പോലീസ് എഫ്.ഐ.ആറിൽ രേഖപ്പെടുത്തി.