പണം കൈയില്‍ വെച്ചാല്‍ നില്‍ക്കില്ല; മലപ്പുറത്ത് വിവാദ ദിവ്യന്‍ അറസ്റ്റില്‍

പാണ്ടിക്കാട്-ദിവ്യന്‍ ചമഞ്ഞ് സാമ്പത്തിക തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പാണ്ടിക്കാട് കാരായപ്പാറ സ്വദേശി മമ്പാടന്‍ അബ്ബാസിനെയാണ് (45) പാണ്ടിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. വര്‍ഷങ്ങളായി ആള്‍ദൈവം ചമഞ്ഞ് വീട്ടില്‍ ചികിത്സ നടത്തി വരികയാണിയാള്‍. മതപരമായ അറിവോ മറ്റുചികിത്സാ കര്‍മങ്ങളോ പഠിക്കാത്ത ഇയാള്‍ രോഗികളില്ലാത്ത സമയങ്ങളില്‍ കൂലിപ്പണിക്കും പോകാറുണ്ട്. മാസങ്ങള്‍ക്ക് മുമ്പു ചികിത്സക്കായി വന്ന കുടുംബത്തിനോട് കാര്യങ്ങള്‍ തിരക്കുന്നതിനിടയില്‍ സ്ഥലം വിറ്റ വകയില്‍ 18 ലക്ഷത്തോളം രൂപ തന്റെ പക്കലുണ്ടെന്ന കാര്യം കുടുംബം സിദ്ധനോട് പറഞ്ഞു. എന്നാല്‍, സാമ്പത്തികപരമായി എന്തെങ്കിലും കൈവശം വെച്ചാല്‍ നിലനില്‍ക്കില്ലെന്നും നഷ്ടപ്പെട്ടു പോകുമെന്നും സിദ്ധന്‍ ഇവരെ ധരിപ്പിച്ചു. പണം താന്‍ സൂക്ഷിക്കാമെന്നും ആവശ്യമുള്ളപ്പോള്‍ തിരിച്ചു നല്‍കാമെന്നും ഇയാള്‍ കുടുംബത്തോടു പറഞ്ഞു. മുന്തിരി ജ്യൂസില്‍ മയങ്ങാനുള്ള മരുന്നു നല്‍കിയാണ് തങ്ങളെ ഇതെല്ലാം പറഞ്ഞു ധരിപ്പിച്ചതെന്നു കുടുംബം പറഞ്ഞു.
പിന്നീട് പലതവണകളിലായി പണം ആവശ്യപ്പെട്ടപ്പോഴും ഇയാള്‍ പണം തിരികെ നല്‍കിയില്ല. ഒമ്പതു ലക്ഷം രൂപയാണ് തിരികെ നല്‍കിയത്. ബാക്കി തുക നല്‍കാത്തതിനെ തുടര്‍ന്നാണ് കുടുംബം പാണ്ടിക്കാട് പോലീസില്‍ പരാതി നല്‍കിയത്. പാണ്ടിക്കാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് റഫീക്ക്, എസ്.ഐ സുനീഷ്, എ.എസ്.ഐ സെബാസ്റ്റ്യന്‍, എസ്.സി.പി.ഒമാരായ ശൈലേഷ് ജോണ്‍, വ്യതീഷ്, അസ്മാബി, സിപിഒ ജയന്‍, സജീര്‍, അജയന്‍, ഷംസീര്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ഇയാളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.

 

Latest News