ന്യൂദല്‍ഹി- നിര്‍ബന്ധിത മതപരിവര്‍ത്തനം അപകടകരമാണെന്ന മുന്നറിയിപ്പുമായി സുപ്രീംകോടതി. നിര്‍ബന്ധിത മതപരിവര്‍ത്തനം രാജ്യത്തിന്റെ അഖണ്ഡതയെ മാത്രമല്ല, മതസ്വാന്ത്ര്യത്തെയും വ്യക്തികളുടെ ധാര്‍മികതയേയും പ്രതികൂലമായി ബാധിക്കുമെന്നാണ് ജസ്റ്റിസുമാരായ എം.ആര്‍ ഷാ, ഹിമ കോഹ്‌ലി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടിയത്.
മതപരിവര്‍ത്തനം നടക്കുന്നുണ്ട് എന്നത് സത്യമാണ്. രാജ്യത്തിന്റെ സുരക്ഷയെ തന്നെ ബാധിക്കുന്ന അതീവ ഗുരുതര വിഷയുമാണ്. അതിനാല്‍, കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം. മാത്രമല്ല, നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ എന്ത് നടപടികള്‍ സ്വീകരിക്കാന്‍ കഴിയുമെന്നു വ്യക്തമാക്കുകയും വേണമെന്ന് കോടതി നിര്‍ദേശിച്ചു. കേസ് വീണ്ടും നവംബര്‍ 28ന് പരിഗണിക്കും.
ബിജെപി നേതാവ് അശ്വിനി കുമാര്‍ ഉപാധ്യായ നല്‍കിയ ഹരജിയിലാണ് സുപ്രീംകോടതി നിര്‍ബന്ധിത മതപരിവര്‍ത്തനത്തില്‍ ആശങ്ക പങ്കുവെച്ചത്. മന്ത്രവാദം, അന്ധവിശ്വാസം, നിര്‍ബന്ധിത മതപരവിര്‍ത്തനം എന്നിവ തടയാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹരജി നല്‍കിയത്.
രാജ്യത്ത് മത സ്വാതന്ത്ര്യം നിലവിലുണ്ടെന്നും എന്നാല്‍, നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനുള്ള സ്വാതന്ത്ര്യമില്ലെന്നും കോടതി വ്യക്തമാക്കി. മതപരിവര്‍ത്തനം ഭരണഘടന അനുവദിക്കുന്നുണ്ട്. എന്നാല്‍, നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് അനുമതിയില്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ വിവിധ സംസ്ഥാനങ്ങളില്‍ നിയമങ്ങളുണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി. മധ്യപ്രദേശിലും ഒഡീഷയിലുമൊക്കെ പ്രസ്തുത നിയമങ്ങളുണ്ട്. ആ നിയമങ്ങളുടെ സാധുത സുപ്രീംകോടതി തന്നെ ശരിവെച്ചിട്ടുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗോത്ര മേഖലകളില്‍ അരിയും ഗോതമ്പും നല്‍കി ആളുകളെ മതം മാറ്റുന്നുണ്ടെന്നായിരുന്നു സോളിസിറ്റര്‍ ജനറലിന്റെ മറ്റൊരു വാദം. എന്നാല്‍, ഉടന്‍ ഇതിനെതിരേ നടപടിയെടുക്കണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം.