മഞ്ചേരി-മഞ്ചേരി- കോഴിക്കോട് റോഡിൽ നറുകര വില്ലേജിലെ പട്ടർകുളത്ത് ചരിത്ര വിസ്മയമായ കുടക്കല്ലിന് ശാപമോക്ഷമാകുന്നു. മഹാശിലായുഗത്തിലെ ശിലാനിർമിതിയായ കുടക്കല്ല് പുരാവശിഷ്ട നിയമ പ്രകാരം സംരക്ഷിക്കുന്നതിന് സർക്കാർ വിജ്ഞാപനമിറക്കി. ഏറെക്കാലമായി അവഗണന നേരിടുന്ന കുടക്കല്ല് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകനായ മുഹമ്മദ് യാസിർ 2019 ഡിസംബർ ആറിന് സർക്കാരിന് നിവേദനം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന പുരാവസ്തു വകുപ്പ് 2020 ഏപ്രിൽ 30ന് പട്ടർകുളം കുടക്കല്ല് സംരക്ഷിതസ്മാരകമായി പ്രഖ്യപിക്കുന്നതിനു തീരുമാനിച്ചത്. എന്നാൽ കുടക്കല്ല് സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ
റീസർവെയിൽ കണ്ടെത്തിയ അപാകതയായിരുന്നു തീരുമാനം നടപ്പാക്കുന്നതിനു തടസമായത്. തുടർന്നുമലപ്പുറം ജില്ലാ ഭരണകൂടവും റവന്യൂ വിഭാഗവും ഉത്സാഹിച്ചതോടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുകയും സർക്കാർ ഉത്തരവിറക്കുകയുമായിരുന്നു. മന്ത്രി അഹമ്മദ് ദേവർകോവിൽ ഇക്കാര്യത്തിൽ കാണിച്ച പ്രത്യേക താത്പര്യവും കാര്യങ്ങൾ ദ്രുതഗതിയിൽ മുന്നേറാൻ കാരണമായി. വിജ്ഞാപനം സംബന്ധിച്ച ഉത്തരവ് വില്ലേജ് ഓഫീസർ നേരിട്ടെത്തി കുടക്കല്ലിൽ സ്ഥാപിച്ചു.
കുടക്കല്ല് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്കു വഴിയില്ലെന്നതാണ് മറ്റൊരു പ്രശ്നം. വഴിക്കാവശ്യമായ സ്ഥലം പരിസരവാസി പുരാവസ്തു വകുപ്പിനു സൗജന്യമായി വിട്ടു നൽകിയിട്ടുണ്ട്. വഴി നിർമിക്കുന്നതിനാവശ്യമായ തുക നഗരസഭ ബജറ്റിൽ വകയിരുത്തിയിട്ടുമുണ്ട്. എന്നാൽ പ്രവൃത്തിയാരംഭിക്കാൻ മഞ്ചേരി നഗരസഭ തയാറാകാത്തതാണ് പ്രശ്നം. ഇതിനിടെ വാർഡ് കൗൺസിലറും മറ്റും മുൻകൈയെടുത്ത് എം.പി ഫണ്ടിൽ നിന്നു നാലു ലക്ഷം രൂപ തരപ്പെടുത്തിയെങ്കിലും പാതയൊരുക്കാൻ ഈ തുക മതിയാകില്ല. ഡിസംബർ പത്തു മുതൽ പുരാവസ്തു വകുപ്പ് കുടക്കല്ല് സംരക്ഷണ നടപടികൾ ആരംഭിക്കാനിരിക്കെ നഗരസഭ കാണിക്കുന്ന അലംഭാവം പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.
ശിലായുഗ മനുഷ്യൻ മൃതദേഹം അടക്കം ചെയ്യാൻ ഉപയോഗിച്ചിരുന്നതാണ് കുടക്കല്ല് എന്നാണ് വിശ്വാസം. തൊപ്പിക്കല്ല് എന്നും അറിയപ്പെടുന്ന ഈ കല്ല് സംബന്ധിച്ച് പഠനം നടത്തുന്നതിനായി വിവിധ യൂണിവേഴ്സിറ്റികളിൽ നിന്നുള്ള വിദ്യാർഥികളും ഗവേഷകരും പലതവണ സ്ഥലം സന്ദർശിച്ചിട്ടുണ്ട്. വില്ല്യംലോഗന്റെ മലബാർ മാന്വലിലും പട്ടർക്കുളത്തെ കുടക്കല്ല് സംബന്ധിച്ച് പരാമർശമുണ്ട്. മഞ്ചേരിക്ക് ജില്ലയിലെ വിവിധയിടങ്ങളിലും കൊല്ലം, പത്തനംതിട്ട, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലും ഇത്തരത്തിലുള്ള കുടക്കല്ലുകൾ കണ്ടെത്തിയിട്ടുണ്ട്.