Sorry, you need to enable JavaScript to visit this website.

ഇന്ത്യ കഴിഞ്ഞ വര്‍ഷം  821 വിദേശികളെ നാടുകടത്തി 

ന്യൂദല്‍ഹി- വിദേശീയരെ ഇന്ത്യയില്‍ നിന്നും പുറത്താക്കിയതിന്റെ കണക്ക് പുറത്ത് വന്നിരിക്കുകയാണ്. 2021ല്‍ ഫോറിനേഴ്‌സ് റീജിയണല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ 821 വിദേശികളെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നു. വാര്‍ഷിക റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പ്രസിദ്ധീകരിച്ചത്
ഇന്ത്യയില്‍ നിന്നും നാടുകടത്തപ്പെട്ട 821 പേരില്‍ ഭൂരിഭാഗവും നൈജീരിയക്കാരാണ്. 339 നൈജീരിയക്കാരെയാണ് ഇന്ത്യ കഴിഞ്ഞ വര്‍ഷം പുറത്താക്കിയത്. ഇവര്‍ക്ക് തൊട്ട് പിന്നാലെ അയല്‍രാജ്യമായ ബംഗ്ലാദേശികളാണ്. 246 ബംഗ്ലാദേശി പൗരന്‍മാരെയാണ് രാജ്യം പിടികൂടി പുറത്താക്കിയത്. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള 105 പേരെയും പുറത്താക്കിയിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയത് 15,24,469 വിദേശികളാണ്. അമേരിക്കയില്‍ നിന്നുമാണ് കൂടുതല്‍ സന്ദര്‍ശകരെത്തിയത്. 4,29,860 പേര്‍. തൊട്ടുപിന്നാലെ ബംഗ്ലാദേശില്‍ നിന്നും 2,40,554, ബ്രിട്ടനില്‍ നിന്നും 1,64,143 പേരുമെത്തി. കാനഡ (80,437), നേപ്പാള്‍ (52,544), അഫ്ഗാനിസ്ഥാന്‍ (36,451), ഓസ്ട്രേലിയ (33,864), ജര്‍മ്മനി (33,772), പോര്‍ച്ചുഗല്‍ (32,064), ഫ്രാന്‍സ് (30,374) തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമാണ് ഇന്ത്യയിലേക്ക് സഞ്ചാരികള്‍ കൂടുതലുമെത്തുന്നത്.
പാക്കിസ്ഥാനില്‍ നിന്നും നിബന്ധനകള്‍ക്ക് വിധേയമായി 45 ദിവസത്തെ 'വിസഓണ്‍അറൈവല്‍' ഇന്ത്യ അനുവദിച്ചിട്ടുണ്ട്. അട്ടാരി ഇമിഗ്രേഷന്‍ ചെക്ക് പോസ്റ്റിലൂടെയാണ് ഇവരെ രാജ്യത്തേയ്ക്ക് പ്രവേശിപ്പിക്കുന്നത്. നൈജീരിയക്കാരെ ഗോവയില്‍ നിന്നാണ് കൂടുതലായും പുറത്താക്കിയത്. 

Latest News